തൊടുപുഴ: കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ നാല് പോക്സോ കേസുകളിൽ നാലു പ്രതികൾക്കെതിരേ ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷ വിധിച്ചു.
ഇടുക്കി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നും രാജാക്കാട് സ്റ്റേഷൻ പരിധിയിലെ മൂന്നും കേസുകളിലാണ് ശിക്ഷ. ആറുവയസുകാരിയെ അഞ്ചുമാസത്തോളം പീഡിപ്പിച്ച കേസിൽ മരിയാപുരം കുതിരക്കല്ല് സ്വദേശി വിമലിനെ 81 വർഷം തടവിനും 31,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം തടവ് അനുഭവിക്കണം. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി 50,000 രൂപയും നൽകണം. 2019 നവംബറിനും 2020 മാർച്ചിനുമിടയിലായിരുന്നു പീഡനം.
പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അയൽവാസിയും രാജാക്കാട് അന്പലക്കവല സ്വദേശിയുമായ അഭിലാഷിനെ(30) 40 വർഷം തടവിന് ശിക്ഷിച്ചു.
വിവിധ വകുപ്പുകളിലെ ശിക്ഷകൾ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ ആകെ 20 വർഷമാണ് തടവ്.
വീട്ടിൽ അതിക്രമിച്ചുകയറി 15കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബൈസണ്‍വാലി പൊട്ടൻകാട് സ്വദേശി തങ്ക(45)ത്തിന് പന്ത്രണ്ടര വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷ നാലുവർഷം അനുഭവിച്ചാൽ മതി.
അമ്മയോടൊപ്പം വീട്ടുമുറ്റത്തുനിന്ന ആറുവയസുകാരനെ കളിപ്പിക്കാനെന്ന വ്യാജേന എടുത്തുകൊണ്ടുപോയി ലൈംഗികപീഡനത്തിന് ശ്രമിച്ച അയൽവാസിയെ 37വർഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
എൻ ആർ സിറ്റി പുന്നസിറ്റി സ്വദേശി സുരേഷ്(44)ആണ് പ്രതി. ആകെ 10വർഷം തടവ് അനുഭവിച്ചാൽ മതി.
ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി 50,000 രൂപയും കൈമാറണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്.സനീഷ് ഹാജരായി.