കായംകുളം : സ്കൂൾ വിദ്യാർത്ഥികളെ ആളുമാറി പോലീസ് സംഘം മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. ഇതേ തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി കായംകുളം ഡി വൈ എസ് പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വീഴ്ച കണ്ടെത്തിയാൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട് .
കായംകുളം എരുവ തുണ്ടുപറന്പിൽ പരേതനായ ഷാജഹാന്റെ മകൻ ഷാദിൽ (16 ) ബന്ധുവായ നിസാമിന്റെ മകൻ ഷാഹിദ്(14 ) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ പോലീസ് സംഘം തടഞ്ഞ് നിർത്തി മർദിച്ചതായാണ് പരാതി. മർദിച്ച ശേഷം ദേഹപരിശോധന നടത്തിയ പോലീസ് സംഘം ആളുമാറിയെന്ന് പറഞ്ഞ് സ്ഥലത്ത് നിന്നും മടങ്ങിയെന്നും മർദ്ദനമേറ്റ വിദ്യാർത്ഥികൾ പറയുന്നു. കായംകുളത്തെ ഒരു പെണ്കുട്ടിയോട് മോശമായ രീതിയിൽ സംസാരിച്ച സംഘത്തെ ചോദ്യം ചെയ്ത സഹപാഠിയെ കാറിലെത്തിയ സംഘം മർദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പോലീസ് സംഘം എത്തിയത്.
ചുവന്ന ഷർട്ടിട്ട ആളാണ് മർദ്ദിച്ചതെന്ന മൊഴിയെ തുടർന്ന് ചുവന്ന ഷർട്ട് ധരിച്ച ഷാദിലിനെയും, ഷാഹിദിനെയും പോലീസ് മർദ്ദിച്ചതായാണ് പരാതി .മർദ്ദനമേറ്റ ഷാദിൽ പ്ലസ്ടു വിദ്യാർഥിയും ഷാഹിദ് ഒന്പതാം ക്ലാസ് വിദ്യാർഥിയുമാണ്. ബന്ധുക്കൾ കായംകുളം ഡി.വൈ.എസ.പിക്ക് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
ഇതിനിടെ മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ മൊഴിയെടുക്കാൻ എത്തിയ കായംകുളം സി.ഐക്ക് എതിരെ സി.പി.എം-കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തി. തുടർന്ന് ജീപ്പിൽ കയറിയ സി.ഐയെ കോണ്ഗ്രസ്-സി.പി.എം പ്രവർത്തകർ തടഞ്ഞുവെച്ചത്തോടെ ആശുപത്രിയിൽ സംഘർഷമായി .
വിദ്യാർത്ഥികളെ ആളുമാറി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ്,യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഇന്നലെ സന്ധ്യയോടെ കായംകുളം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവം അന്വേഷിക്കാമെന്ന് ഡി വൈ എസ് പി ആർ ബിനു പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിച്ചത്.
കെ പി സി സി നിർവാഹക സമിതി അംഗം ഇ സമീർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. യു.മുഹമ്മദ്, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡൻറ് എം നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.