കോട്ടയം: ജില്ലയില്‍ പോലീസ് സ്റ്റേഷനുകള്‍ക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കു കഴിഞ്ഞ ഒന്‍പതു വര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത് 16.38 കോടി രൂപ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടത്തിന് 1.41 കോടി രൂപയാണ് ചെലവിട്ടത്. തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് 1.08 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചു.
4.84 കോടി രൂപ മുടക്കി ചങ്ങനാശേരി പോലീസ് സ്റ്റേഷന്റെയും 2.10 കോടി രൂപ മുടക്കി മുണ്ടക്കയം പോലീസ് സ്റ്റേഷന്റെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 3.50 കോടി രൂപ മുടക്കിയാണ് കോട്ടയം മുട്ടമ്പലത്ത് പോലീസുദ്യോഗസ്ഥര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മാണം നടക്കുന്നത്.
രാമപുരം പോലീസ് സ്റ്റേഷന് 89.44 ലക്ഷം രൂപ ചെലവിലും ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിന് 63.60 ലക്ഷം രൂപ ചെലവിലും പള്ളിക്കത്തോട് പോലീസ് സ്റ്റേഷനു 44 ലക്ഷം രൂപ ചെലവിലും ഈ കാലയളവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു. വൈക്കം സ്റ്റേഷനില്‍ 37.5 ലക്ഷം രൂപ ചെലവിട്ടാണ് വിശ്രമമുറി സജ്ജമാക്കിയത്.
മരങ്ങാട്ടുപിള്ളി സ്റ്റേഷന്, പാലാ ഡിവൈഎസ്പി ഓഫീസ്, തിടനാട് സ്റ്റേഷന് എന്നിവിടങ്ങളിലും സന്ദര്‍ശക മുറികള്‍ നിര്‍മിച്ചു. പൊന്‍കുന്നം, പാലാ, കിടങ്ങൂര്‍, കോട്ടയം ഈസ്റ്റ് സ്റ്റേഷനുകളില്‍ ശിശുസൗഹൃദ മുറികള്‍ നിര്‍മിച്ചു.
കുമരകം സ്റ്റേഷനില്‍ 20 ലക്ഷം രൂപ ചെലവിട്ടു ടൂറിസം എക്സ്റ്റൻഷന്‍ സെന്ററും മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ ഒന്‍പതു ലക്ഷം രൂപ ചെലവിട്ടു ഹൈടെക് കണ്ട്രോള് റൂമും നിര്‍മിച്ചു.