കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയിൽ സിനിമാക്കാർക്കും സിനിമാ പ്രേമികൾക്കും അക്ഷരാർഥത്തിൽ ഉത്സവ രാവായിരുന്നു. താരങ്ങൾ വിണ്ണിലേക്ക് ഇറങ്ങി വന്ന ആഘോഷ രാവ് !
ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന, മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ ശെൽവന്റെ ട്രെയ്ലർ- ഓഡിയോ ലോഞ്ചാണ് ഉത്സവ പ്രതീതി തീർത്തത്.
സിനിമ പോലെ ഈ ചടങ്ങും ബ്രഹ്മാണ്ഡം തന്നെയായിരുന്നു. ചടങ്ങിൽ നിർമാതാവ് ലൈക്കാ പ്രൊഡക്ഷൻസിന്റെ സാരഥി സുഭാസ്കരൻ, സംവിധായകൻ മണിരത്നം, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, ഛായഗ്രാഹകൻ രവി വർമൻ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിക്രം, കാർത്തി, ജയം രവി, റഹ്മാൻ, ശരത് കുമാർ, ജയറാം, പ്രഭു, വിക്രം പ്രഭു, പാർഥിപൻ, നാസർ, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല, ജയചിത്ര എന്നിവരും മറ്റു അണിയറ പ്രവർത്തകരും പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ പ്രമുഖരും വിശിഷ്ടാതിഥികളായി. സംവിധായകൻ ഷങ്കർ, ലിങ്കുസാമി, ധരണി, ബാലാജി ശക്തിവേൽ, തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നിർമാതാക്കളായ ഗോകുലം ഗോപാലൻ, ദിൽ രാജ്, നടിമാരായ ഐശ്വര്യ രാജേഷ്, അതിഥി റാവു ഹൈദ്രി തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കാൻ എത്തി.
ചിത്രത്തിലെ ആറു ഗാനങ്ങൾ എ.ആർ. റഹ്മാനും സംഘവും ലൈവ് ആയി അവതരിപ്പിച്ച് കാണികളുടെ മനം കവർന്നു.
വേദിയിൽ ഇന്ത്യൻ സിനിമയുടെ ലെജൻഡുകളായ സൂപ്പർ സ്റ്റാർ രജനികാന്തും, ഉലക നായകൻ കമലഹാസനും ചേർന്ന് അഞ്ചു ഭാഷകളിലായി പുറത്തിറക്കിയ ട്രെയ്ലർ നിമിഷങ്ങൾ കൊണ്ട് കാണികളിൽ ആവേശമായി ആളിപ്പടർന്ന് യുട്യൂബിൽ വൈറലായി.
ഇതിൽ പൃഥ്വിരാജിന്റെ ശബ്ദ വിവരണത്തോടെ എത്തിയ മലയാളം ട്രെയിലർ യുട്യൂബിൽ പത്തു ലക്ഷം കാഴ്ചക്കാരെ നേടി തരംഗമായി ജൈത്ര യാത്ര തുടരുകയാണ്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവന്റെ വരവും കാത്ത് ആകാംക്ഷയുടെ മുനമ്പിലാണ് സിനിമാ പ്രേമികൾ.
തമിഴ് സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമായ പൊന്നിയിൻ സെൽവൻ രണ്ടു ഭാഗങ്ങളായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് നിർമിച്ചിരിക്കുന്നത്.
പ്രശസ്ത എഴുത്തുകാരൻ ജയ മോഹൻ തമിഴ് സംഭാഷണവും ശങ്കർ രാമകൃഷണൻ മലയാള സംഭാഷണവും രചിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദാണ് ഗാന രചയിതാവ്.
മലയാളി അഭിനേതാക്കളായ ബാബു ആന്റണിയും ലാലും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തും. പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം പി എസ് -1 30 ന് ലോകമെമ്പാടും റീലീസ് ചെയ്യും.
ശ്രീ ഗോകുലം മൂവിസാണ് ചിത്രം 250 ൽ പരം തിയറ്ററുകളിൽ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. പിആർഒ സി.കെ. അജയ് കുമാർ