ജയ്പുര്‍: ജൂണിയര്‍ നാഷണല്‍ ഗെയിംസില്‍ പവര്‍ലിഫ്റ്റിംഗില്‍ സ്വര്‍ണമെഡല്‍ ജേതാവായ രാജസ്ഥാന് സ്വദേശിനി യാഷ്തിക ആചാര്യ(17)ക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. 270 കിലോ ഗ്രാം പരിശീലിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണാണു യാഷ്തിക മരിച്ചത്. വെയിറ്റ് ബാര്‍ വീണു കഴുത്തൊടിഞ്ഞു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പരിശീലകന്റെ നിരീക്ഷണത്തില്‍ 270 കിലോ സ്ക്വാട്ടിന് തയാറെടുക്കുന്പോഴായിരുന്നു സംഭവം. ബാര്‍ തോളിലെടുത്തെങ്കിലും ഇവര്‍ക്ക് ബാലന്‍സ് തെറ്റി. ഗ്രിപ്പില്നിന്നു തെന്നിയ ബാര്‍ അവരുടെ കഴുത്തില്‍ വീഴുകയായിരുന്നു. ബാര്‍ മാറ്റി സിപിആര്‍ നല്‍കിയെങ്കിലും ബോധം വീണ്ടെടുക്കാനായില്ല. അപകടത്തില്‍ പരിശീലകനും പരിക്കേറ്റു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു. അപകടത്തില്‍ കുടുംബം പരാതി നല്കിയില്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചു. ഗോവയില്‍ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ് ചാന്പ്യന്ഷിപ്പില് എക്വിപ്പ്ഡ് വിഭാഗത്തില്‍ സ്വര്‍ണവും ക്ലാസിക് വിഭാഗത്തില്‍ വെള്ളിയും നേടി യാഷ്തിക ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു.