കൊല്ലം: വീട്ടിൽ കയറി വിദ്യാർഥിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് നടക്കുന്ന വിവരങ്ങൾ. തേജസുമായുള്ള ബന്ധത്തിൽ നിന്നും ഫെബിന്റെ സഹോദരി പിന്മാറിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി.
കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും തേജസും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങൾ സമ്മതിച്ചിരുന്നു. പിന്നീട് യുവതി തേജസുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി.
എന്നാൽ ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് പതിവായി ശല്യം ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ ഇത് വിലക്കി. ഇതേതുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.യുവതിയെയും കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നോയെന്ന് സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഉളിയകോവില്‍ വിളപ്പുറം മാതൃക നഗര്‍ 160ല്‍ ജോര്‍ജ് ഗോമസിന്റെ മകന് ഫെബിന് ജോര്‍ജ് ഗോമസ് (അപ്പു-22) ആണ് കൊല്ലപ്പെട്ടത്. ചവറ പരിമണം സ്വദേശിയായ തേജസ് രാജ് ആണ് ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാറില്‍ പര്‍ദ ധരിച്ചെത്തിയ തേജസ് ഫെബിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാനെത്തിയ ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസിനും പരിക്കേറ്റു. തേജസ് കൈയില്‍ പെട്രോളും കരുതിയിരുന്നു. ഇത് ഗോമസിനുമേൽ ഒഴിച്ചു.
കുത്തേറ്റ ഫെബിന് പ്രാണരക്ഷാര്‍ഥം വീടിനു പുറത്തേക്ക് ഓടി റോഡില്‍ വീഴുകയായിരുന്നു. ഇതിനു സമീപത്തുനിന്നും ഫെബിനെ കുത്തിയ കത്തി ലഭിച്ചിട്ടുണ്ട്. ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്.
തടയാന്‍ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബിന്റെ ജീവന് രക്ഷിക്കാനായില്ല. പിതാവ് ചികിത്സയിലാണ്.
കുത്തിയശേഷം കാറില്‍ കടന്ന തേജസ് കടപ്പാക്കട ചെമ്മാന്മുക്കില് റെയില്‍വേ പാളത്തിന് സമീപം കാര്‍ ഉപേക്ഷിച്ച് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.