പ്രണയ്കുമാറിനെ കൊലപ്പെടുത്താന്‍ നല്കിയത് പത്തുലക്ഷത്തിന്റെ ക്വട്ടേഷന്‍

നല്‍ഗോണ്ടയിലെ ദുരഭിമാനക്കൊലയ്ക്കായി നല്‍കിയത് 10 ലക്ഷത്തിന്റെ ക്വട്ടേഷനെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. പ്രണയ്കുമാറിന്റെ കൊലപാതകത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ മൊഴിയില്‍ നിന്ന് ദുരഭിമാനക്കൊല ആണെന്ന് വ്യക്തമായി.
കൊല്ലപ്പെട്ട പ്രണയ്കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണിയുടെ പിതാവ് മാരുതി റാവു, അമ്മാവന്‍ ശ്രാവണ്‍, ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊലപാതകത്തിനുശേഷം ഇവര്‍ ഒളിവിലായിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട പ്രണയ്കുമാറിനെ മകള്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ദുരഭിമാനമാണ് കൊലപാതകത്തിനു പിന്നിലെന്ന് മാരുതി റാവു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതു മുതല്‍ പലതവണ പ്രണയ്കുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ എല്ലാ ഭീഷണികളും മറികടന്ന് ഇരുവരും വിവാഹിതരായതാണ് കുടുംബത്തെ ചൊടിപ്പിച്ചത്. 10 ലക്ഷത്തിന് നല്‍കിയ ക്വട്ടേഷന്റെ അഡ്വാന്‍സ് തുകയായ അഞ്ച് ലക്ഷം രൂപ മാരുതി റാവു നേരത്തെ നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുമാസത്തെ തയാറെടുപ്പുകള്‍ക്കുശേഷമാണ് കൊല നടത്തിയത്.

Related posts