പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. ആലങ്കാരിക പ്രയോഗമായാണ് തല ആകാശത്തുവച്ച് നടക്കേണ്ടി വരുമെന്ന് പറഞ്ഞതെന്ന് പ്രശാന്ത് വ്യക്തമാക്കി.
കാലു കുത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞാൻ അതിനർഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ നടത്തിയ പരാമർശത്തിലാണ് പ്രശാന്ത് ശിവന്റെ പ്രതികരണം.
പാലക്കാട് നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ ചടങ്ങ് കോൺഗ്രസ് അലങ്കോലപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചിട്ടും കോൺഗ്രസിനെതിരേ കേസെടുത്തിട്ടില്ല. അതിക്രമം നടത്തിയ രാഹുലിനെതിരേയും കേസെടുത്തിട്ടില്ല. പോലീസിന്റെ തല തല്ലിപൊളിച്ചയാളെ എംഎൽഎ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ലന്നും പ്രശാന്ത് കുറ്റപ്പെടുത്തി.
ആരും എംഎൽഎ ക്കെതിരേ കൊലവിളി നടത്തിയിട്ടില്ല. പാലക്കാട് വന്നാൽ കാല് വെട്ടുമെന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വീഡിയോ കാണിച്ചു നൽകാമോ എന്ന് പ്രശാന്ത് ചോദിച്ചു. എംഎൽഎ ഇരവാദം നടത്തുകയാണ്. ഇല്ലാത്ത കാര്യം പറഞ്ഞ എംഎൽഎ മാപ്പ് പറയണമെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വികസനത്തെ അട്ടിമറിക്കാൻ തന്നെയാണ് കോൺഗ്രസ് ശ്രമം. രാഹുലിനെതിരെ ബിജെപി പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി.