തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ പോലീസ് നടപടി തുടങ്ങി. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും.
കേസിൽ കൂടുതൽ ആളുകൾ പ്രതിയാകാൻ സാധ്യതയുണ്ട്. നിക്ഷേപത്തട്ടിപ്പു കേസ് പ്രതി കെ.പി. പ്രവീൺ എന്ന പ്രപൃ്രവീൺ റാണ (36) നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുനെ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
അവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു വിവരം. പുനെയിൽ നാല് ഡാൻസ് ബാറുകളിലും മുംബൈയിലും ബംഗളൂരുവിലും ഓരോ ഡാൻസ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സൂചനകളുണ്ട്.
റാണയുടെ തട്ടിപ്പിനിരയായ മുഴുവൻ പേരുടെയും പരാതി ലഭിക്കുകയാണെങ്കിൽ അത് 150 കോടിയോളം രൂപയുടെ വൻതട്ടിപ്പായിരിക്കുമെന്നാണ് പോലീസ് പറയുന്നത്.
കണ്ണൂരിൽ തെരച്ചിൽ ഊർജിതം
കൊച്ചിയിലെ ഫ്ലാറ്റിൽനിന്നു പോലീസിന്റെ കണ്ണു വെട്ടിച്ചു രക്ഷപ്പെട്ട പ്രവീൺ റാണ കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
കണ്ണൂരിലും പരിസരത്തും ഇയാൾക്കുള്ള ബന്ധങ്ങൾ പോലീസ് നിരീക്ഷിച്ചുവരികയാണ്.പ്രധാനപ്പെട്ട ലോഡ്ജുകളിലും റിസോർട്ടുകളിലും പരിശോധന നടത്തുന്നുണ്ട്.
റാണയുടെ സുഹൃത്തുക്കൾ ബിസിനസ് പങ്കാളികൾ എന്നിവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. കൊച്ചി നഗരത്തിൽ എംജി റോഡിലെ ഹോട്ടൽ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുണ്ട്.
ഇദ്ദേഹത്തിനു ചിലവന്നൂർ റോഡിലുള്ള ഫ്ലാറ്റിലാണു പ്രവീൺ ഒളിവിൽ തങ്ങിയിരുന്നത്. റാണയുടെ ഹോട്ടൽ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്ലാറ്റിൽ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരുന്ന സമയത്ത് മുകളിലെ ഫ്ലാറ്റിൽ റാണയുണ്ടായിരുന്നു എന്നാണു സൂചന.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തൃശൂരിൽ നിന്നുള്ള പോലീസ് സംഘം ഇവിടെയെത്തിയെങ്കിലും റെയ്ഡ് വിവരം ചോർന്നു പ്രവീൺ കടന്നുകളഞ്ഞു.
അവിടെയുണ്ടായിരുന്ന പ്രവീണിന്റെ രണ്ടുവാഹനങ്ങൾ അടക്കം നാല് ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാറും ബാറും… സിനിമയും
തട്ടിപ്പ് നടത്തി സ്വരൂപിച്ച പണം കാറിലും ബാറിലും സിനിമയിലുമാണ് റാണ നിക്ഷേപിച്ചത്. ആഡംബര കാറുകൾ അടക്കം വാങ്ങിക്കൂട്ടുന്നതിൽ ഇയാൾ തത്പരനായിരുന്നു.‘സേഫ് ആൻഡ് സ്ട്രോങ് നിധി’യെന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശൂർ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്.
ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിൽ പീഡിപ്പിച്ച കേസിൽ പെട്ട ബാർ പ്രവീൺ നടത്തുന്നതാണ്.”ചോരൻ’ എന്ന പേരിൽ നിർമിച്ചു പ്രവീൺ തന്നെ നായകനായി അഭിനയിച്ച ചിത്രത്തിലും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു വിവരം.
ഈ സിനിമ സംവിധാനം ചെയ്തതു തൃശൂർ റൂറൽ പൊലീസിൽ എഎസ്ഐ ആയ സാന്റോ തട്ടിൽ ആണ്. റാണ കേസിൽ കുടുങ്ങിയതോടെ സാന്റോയെ റൂറൽ പോലീസ് ആസ്ഥാനത്തു നിന്നു വലപ്പാട് സ്റ്റേഷനിലേക്കു മാറ്റി. പോലീസിലെ പലരുമായും പ്രവീണിന് നല്ല അടുപ്പം ഉണ്ടായിരുന്നു എന്നാണ് സൂചന.