ഏറെക്കാലത്തിനുശേഷം ‘നേര്’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയാമണി. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയിൽ ശ്രദ്ധേയ വേഷമാണ് പ്രിയാമണിക്ക്.
പ്രിയാമണിയുടെ കരിയറിന് വലിയ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് മുസ്തഫ രാജ് ഒപ്പമുണ്ട്. ഒരഭിമുഖത്തിൽ കരിയറിലെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രിയാമണി. നേരിലേക്ക് എത്തിയതിനേക്കുറിച്ചും പ്രിയാമണി പറഞ്ഞു.
ക്വട്ടേഷൻ ഗ്യാംഗ് എന്ന എന്റെ തമിഴ് സിനിമയുടെ പോസ്റ്റർ ജിത്തു സാറിന് നടി മീന വഴി ഞാൻ അയച്ചിരുന്നു. മീന ഫോട്ടോ അയച്ചപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അദ്ദേഹം എന്നെ ടാഗ് ചെയ്തു. താങ്ക് യു സർ എന്ന് പറഞ്ഞ് ഞാനത് ഷെയർ ചെയ്തു. പെട്ടെന്ന് അദ്ദേഹം എനിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു. ഇതാണ് എന്റെ നമ്പർ, പെട്ടെന്ന് വിളിക്കാമോ എന്ന് ചോദിച്ചു.
ഞാനന്ന് ഹൈദരാബിലാണ്. ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുകയാണ്. ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ട്, മോഹൻലാൽ സാറാണ് നായകൻ എന്ന് ജിത്തു ജോസഫ് പറഞ്ഞു. രണ്ട് ദിവസം സമയം തരൂ സർ, എങ്ങനെയെങ്കിലും ഇത് വർക്കൗട്ട് ചെയ്യുമെന്ന് ഞാൻ പറഞ്ഞു. ഒരുപാട് തിരക്കുകൾ മാറ്റിവച്ചാണ് നേര് എന്ന സിനിമ ചെയ്തത്.
ഞാൻ സംവിധായകരുടെ നടിയാണ്. സിനിമ ഒരു സംവിധായകന്റെ വിഷൻ ആണ്. അതേസമയം നമുക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. സ്ക്രിപറ്റ് ആണ് സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ നോക്കുന്നത്.
ചെന്നൈ എക്സ്പ്രസിൽ ഡാൻസ് നമ്പർ ചെയ്തത് ഷാരൂഖിന് വേണ്ടി മാത്രമാണ്. ഇനിയൊരു ഡാൻസ് നമ്പർ ചെയ്യില്ല. പക്ഷെ എനിക്ക് ഒരുപാട് അവസരങ്ങൾ വന്നു. നോർത്തിൽ നിന്ന് മാത്രമല്ല, സൗത്തിൽ നിന്നും ഇത്തരം ഓഫറുകൾ വന്നിട്ടുണ്ട്.
മാഡം, ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ട്. ഇതാണ് ഹീറോ, ഒരു സോംഗുണ്ട്, ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കും. പറ്റില്ലെന്ന് ഞാൻ പലരോടും പറഞ്ഞു. ഇന്ന് സക്സസ് എന്നാൽ എനിക്ക് ഹാപ്പിനെസ് ആണ്. എന്റെ കുടുംബത്തിന്റെയും പ്രേക്ഷകരുടെയും മുഖത്ത് കാണുന്ന അഭിമാനവും സന്തോഷവുമാണ് ഇന്ന് എന്നെ സംബന്ധിച്ച് വിജയം. ബോക്സ് ഓഫീസ് നമ്പറുകളൊന്നും താൻ കാര്യമാക്കുന്നില്ല- പ്രിയാമണി പറഞ്ഞു.
കരിയറിലെ തുടക്കകാലത്ത് നിറത്തിന്റെ പേരിൽ നേരിട്ട വേർതിരിവുകളെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. വെളുത്ത നിറമുള്ള നായികമാരോട് പക്ഷപാതിത്വം കാണിക്കുമായിരുന്നു. വെളുത്ത നിറമായതിനാൽ ഹിന്ദിയിൽ നിന്നുള്ള നടിമാർക്ക് ഇവിടെ ഡിമാൻഡ് കൂടി. ആദ്യ സിനിമ മുതൽ തനിക്കത്ര മേക്കപ്പുകൾ ഉണ്ടായിരുന്നില്ലെന്നും നടി വ്യക്തമാക്കി.