പോണ്ടിച്ചേരിയില്‍ വ്യാജവിലാസമുണ്ടാക്കി രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്നവരില്‍ ഭൂരിഭാഗവും സിനിമാക്കാരും ബിസിനസുകാരും; തട്ടിപ്പുകാരെ പൂട്ടാന്‍ പോണ്ടിച്ചേരി സര്‍ക്കാര്‍ മെനയുന്ന പുതിയ തന്ത്രമിങ്ങനെ…

പുതുച്ചേരി: വ്യാജവിലാസമുണ്ടാക്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്ന അയല്‍ സംസ്ഥാനക്കാരെ പൂട്ടാനൊരുങ്ങി പുതുച്ചേരി സര്‍ക്കാര്‍. ഇതിനിടെ നികുതി വെട്ടിപ്പുക്കാരെ കണ്ടെത്താന്‍ കേരളവും നടപടി കര്‍ശനമാക്കി. കോടിയേരി ബാലകൃഷ്ണന്റെ മിനി കൂപ്പര്‍ വിവാദമാണ് ഇതിലേക്ക് വഴിയൊരുക്കിയത്. ഇനി പുതുച്ചേരിക്കാര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നല്‍കൂ. വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പ് നടത്തുന്നത് തടയാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഇത്.

മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുത്, പുതുച്ചേരിയിലെ അഞ്ച് ആര്‍ടി ഓഫിസുകള്‍ക്കു കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കിരണ്‍ ബേദി മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് കര്‍ശനമായി നടപ്പാക്കിയാല്‍ തട്ടിപ്പുകാരുടെ പണിപൂട്ടും അതിനിടെ പുതുച്ചേരി അടക്കമുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രചാരണപരിപാടി നടത്താന്‍ കേരളത്തില്‍ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വാഹനങ്ങളുടെ പട്ടിക തയാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച മുതല്‍ ഉടമസ്ഥര്‍ക്കു നോട്ടിസ് നല്‍കും.

ഉന്നതരായ ആളുകളാണ് തട്ടിപ്പു നടത്തുന്നതില്‍ ഭൂരിഭാഗവും എന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. സിനിമാതാരവും എംപിയുമായ സുരേഷ് ഗോപിയുടെ കാറും പോണ്ടിച്ചേരി രജിസ്‌ട്രേഷനാണ്. ഫഹദ് ഫാസിലും അമലാപോളും പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവരാണ്. മിനിക്കൂപ്പര്‍ വിവാദം ഗുണകരമാക്കി മാറ്റിയെടുക്കാനാണ് കേരളത്തിലെ ഗതാഗത വകുപ്പിന്റെ ശ്രമം.

വാഹന വില അടിസ്ഥാനമാക്കിയാണു കേരളത്തില്‍ നികുതി ഈടാക്കുന്നത്. അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ ആറു ശതമാനമാണ് നികുതി. അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം വരെ വിലയുള്ള വാഹനത്തിന് വിലയുടെ എട്ടുശതമാനവും പത്തുമുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും 15 മുതല്‍ 20 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനവുമാണ് നികുതി. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനവും.

ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചു സംസ്ഥാനത്തോടുന്നതു രണ്ടായിരത്തിലേറെ ആഡംബര കാറുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടി അമലാ പോളിന്റെ കാര്‍ വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച സംഭവവും പിന്നീടു പുറത്തുവന്നു. 2013ല്‍ ഇത്തരം വാഹനങ്ങളുടെ കണക്കെടുക്കാനും ഉടമകളെ കണ്ടെത്താനും അന്നത്തെ ഗതാഗത കമ്മിഷണര്‍ ഋഷിരാജ് സിങ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ കള്ളത്തരം കാട്ടുന്നവരുടെ സ്വാധീനം കാരണം ഒന്നും നടന്നില്ല. കേരളത്തില്‍ സ്ഥിരമായി കാണുന്ന അന്‍പതിലേറെ ആഡംബര കാറുകളുടെ വിലാസം കണ്ടെത്താനായിരുന്നു ശ്രമം. പരിശോധനയില്‍ മിക്ക വിലാസവും വ്യാജമെന്നു കണ്ടെത്തി. പോണ്ടിച്ചേരിയിലെ പല മേല്‍വിലാസക്കാരും അറിയാതെയാണു മുന്തിയ ഇനം കാറുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഓട്ടോ പോലും കയറാന്‍ വഴിയില്ലാത്ത ചെറു വീടുകളുടെ പേരിലും ബെന്‍സും ബിഎംഡബ്ല്യുവുമുണ്ട്.

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത ഉന്നതര്‍ക്കെതിരേ അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഉടന്‍ തന്നെ അദ്ദേഹത്തെ കമ്മീഷണര്‍ സ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു. അതോടെ നടപടിക്കും അവസാനമായി. 20 ലക്ഷത്തിനു മീതെ വരുന്ന വാഹനങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയാണു പോണ്ടിച്ചേരിയിലും മാഹിയിലും ഒറ്റത്തവണ റോഡ് നികുതി. കേരളത്തില്‍ വാഹനവിലയുടെ 20 % നികുതി നല്‍കണം. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തില്‍ 20 ലക്ഷം രൂപ നികുതിയാകും. അവിടെ ഏതെങ്കിലും വിലാസത്തില്‍ സ്ഥിര താമസമാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മാത്രം നല്‍കിയാല്‍ മതി റജിസ്‌ട്രേഷന്‍ നടത്താം. അതിനെല്ലാം ഏജന്റുമാരുണ്ട്.

അന്യസംസ്ഥാന റജിസ്‌ട്രേഷനുള്ള വാഹനം കേരളത്തില്‍ സ്ഥിരമായി ഓടണമെങ്കില്‍ ആറു മാസത്തിനകം റജിസ്‌ട്രേഷന്‍ കേരളത്തിലേക്കു മാറ്റുകയും വിലയുടെ ആനുപാതിക റോഡ് നികുതി അടയ്ക്കുകയും വേണം. ആദ്യ റജിസ്‌ട്രേഷനു ശേഷം എത്ര വര്‍ഷം കഴിഞ്ഞുവെന്നതു നോക്കി, അത്രയും കാലത്തേക്കുള്ള നികുതി കിഴിച്ച ശേഷമുള്ള തുക അടയ്ക്കണം. റീ റജിസ്‌ട്രേഷന്‍ പലരും നടത്താറില്ല. മോട്ടോര്‍ വാഹന വകുപ്പ് വാഹനം തടഞ്ഞാല്‍, സ്ഥിരമായി അന്യ സംസ്ഥാനത്ത് ഓടുന്നുവെന്നു വാഹന ഉടമ പറയും. ഇങ്ങനെയാണ് തട്ടിപ്പ് തുടരുന്നത്.

 

Related posts