അര്‍ധരാത്രി നടത്തിയ നോട്ടുനിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള മോദിയുടെ തന്ത്രമായിരുന്നു! ഏതെങ്കിലും ഒരു വ്യവസായി നോട്ടിനായി വരി നില്‍ക്കുന്നത് നിങ്ങള്‍ കണ്ടോ? ഗുജറാത്തിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി ചോദിക്കുന്നതിതൊക്കെ

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോള്‍ നോട്ടുനിരോധനത്തെ ആയുധമാക്കി രാഹുല്‍ ഗാന്ധിയുടെ പ്രയാണം. നോട്ടു നിരോധനം സാധാരണക്കാരെ മാത്രമാണ് വെയിലത്ത് നിര്‍്ത്തിയതെന്ന് രാഹുല്‍ ഗാന്ധി ഉദാഹരണം സഹിതം വ്യക്തമാക്കി. അര്‍ധരാത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അടവായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പെട്ടെന്നെടുത്ത തീരുമാനമായിരുന്നു നോട്ട് നിരോധനം.

സാധാരണക്കാര്‍ മാത്രമാണ് നോട്ട് നിരോധനം കൊണ്ട് വഴിയാധാരമായത്. ഗുജറാത്തിലെ ഏതെങ്കിലും ഒരു വ്യവസായി ഇത്രയും ദിവസങ്ങളില്‍ തെരുവില്‍ നോട്ടുകള്‍ക്കായി വരി നിന്നത് ആരെങ്കിലും കണ്ടുവോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. ഒരു പക്ഷെ 500, 1000 രൂപ നോട്ടുകളെ നരേന്ദ്ര മോദിക്ക് ഇഷ്ടമായിരിക്കില്ല. അതുകൊണ്ടാവും മറ്റുള്ളവരെ കൂടി കഴിഞ്ഞ നവംബര്‍ എട്ടുമുതല്‍ തെരുവില്‍ നിര്‍ത്തിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ തെരുവില്‍ വരി നില്‍ക്കുമ്പോള്‍ കള്ളപ്പണക്കാര്‍ പിന്‍വാതിലൂടെ ബാങ്കിലെത്തി കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു. നോട്ട് നിരോധനം കൊണ്ട് യാഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മൂന്ന് മാസം കൊണ്ട് ഒരു മാജിക്ക് പോലെയാണ് ജയ്ഷാ തന്റെ കമ്പനിയുടെ ലാഭം അമ്പതിനായിരത്തില്‍ നിന്നു രണ്ട് കോടിയിലേക്കെത്തിച്ചത്. കള്ളപ്പണത്തിലൂടെയല്ലാതെ ഇതെങ്ങനെ സാധിക്കുമെന്നും രാഹുല്‍ഗാന്ധി ചോദിച്ചു.

 

Related posts