ചെന്നൈ: ചെന്നൈയിൽ വനിതാ കോൺസ്റ്റബിളിനുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സസ്പെൻഷനിലായ ഐപിഎസ് ഉദ്യോഗസ്ഥൻ ഡി. മാഗേഷ് കുമാറിന് പിന്തുണയുമായി ഭാര്യ രംഗത്ത്.
പരാതിക്കാരിയായ കോൺസ്റ്റബിളുമായി മാഗേഷ് കുമാറിന് രണ്ടു വർഷത്തിലധികമായി ബന്ധമുണ്ടെന്നും പണം നൽകാൻ തയാറാകാത്തതിനാലാണ് അവർ പരാതി നൽകിയതെന്നും ഭാര്യ അനുരാധ ആരോപിച്ചു. ഈ മാസം ഏഴിന് ഇരുവരും ചെന്നൈയിലെ ഹോട്ടലിൽ ഒരുമിച്ച് നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടെന്നും അനുരാധ അവകാശപ്പെട്ടു.
മാഗേഷിന്റെ കൈയിൽനിന്നു പലപ്പോഴായി പണവും സ്വർണവും വനിതാ കോൺസ്റ്റബിൾ സ്വന്തമാക്കി. ചെങ്കൽപ്പേട്ടിലെ വീട് നിർമാണത്തിനായി 25 ലക്ഷം രൂപ ചോദിച്ചപ്പോൾ നൽകാത്തതു കാരണമാണ് ഭർത്താവിനെതിരേ അവർ പരാതി നൽകിയതെന്നും അനുരാധ ആരോപിക്കുന്നു. ചെന്നൈ നോർത്ത് ട്രാഫിക് ജോയിന്റ് കമ്മീഷണറായ മാഗേഷ് കുമാറിനെ വനിതാ കോൺസ്റ്റബിൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഭർത്താവിനെതിരേ ഡിജിപി തിടുക്കത്തിൽ പക്ഷപാതപരമായ നടപടിയാണ് എടുത്തെന്നും തനിക്ക് പറയാനുള്ളത് കേൾക്കേണ്ടിയിരുന്നുവെന്നുമാണ് അനുരാധയുടെ നിലപാട്. എസ്ഐ ആയിരുന്ന അനുരാധ മാഗേഷുമായുള്ള വിവാഹത്തിനു പിന്നാലെ സർവീസിൽനിന്നു രാജിവച്ചിരുന്നു.