ഞായറാഴ്ച തനിയെ ജോലിചെയ്യാന്‍ എന്തിനു നിര്‍ബന്ധിച്ചു?എമര്‍ജന്‍സി അലാറം പ്രവര്‍ത്തിക്കാഞ്ഞതിനു കാരണമെന്ത് ? രസീലയുടെ മരണം ബാക്കിയാക്കുന്നത് ഒരുപിടി ചോദ്യങ്ങള്‍…

raseelaപൂന:ഇന്‍ഫോസിസില്‍ കൊല്ലപ്പെട്ട മലയാളി ടെക്കി രസീലയുടെ മരണത്തില്‍ ദുരൂഹയേറുന്നു. രസീലയുടെ മരണ സമയത്ത് എമര്‍ജന്‍സി അലാറം പ്രവര്‍ത്തിച്ചിരുന്നില്ല എന്ന കണ്ടെത്തല്‍ കാര്യങ്ങളുടെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ഉച്ചയ്ക്ക്് രണ്ടു മുതല്‍ 11വരെയായിരുന്നു രസീലയുടെ ജോലിസമയമെന്നു പറയുമ്പോഴും അവധിദിനമായ ഞായറാഴ്ച എന്തുകൊണ്ട് രസീലയെ തനിച്ചു ജോലിക്കു നിയോഗിച്ചു എന്നതിന് ഇന്‍ഫോസിസ് അധികൃതരുടെ കൈയ്യില്‍ വ്യക്തമായ ഉത്തരമില്ല.

സുരക്ഷാ ജീവനക്കാരന്‍ എങ്ങനെയാണ് രസീല ജോലി ചെയ്തിരുന്ന ടേബിളിനോടു ചേര്‍ന്നുള്ള കോണ്‍ഫറന്‍സ് റൂമില്‍ എത്തിയതെന്നും ചോദ്യമായി അവശേഷിക്കുകയാണ്. വൈകുന്നേരം അഞ്ചിന് നടന്ന കൊലപാതകത്തിന്റെ വിവരം അടുത്തുള്ള ഹിഞ്ചേവാഡി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുന്നത് രാത്രി ഒമ്പതിനു മാത്രമാണെന്നും രസീലയുടെ അച്ഛന്‍ രാജുവും ബന്ധുക്കളും പറയുന്നു.

ഇന്‍ഫോസിസ് കാമ്പസിലെ സുരക്ഷാക്രമീകരണത്തില്‍ പാളിച്ചപറ്റിയെന്നു പൂന പോലീസ് കമ്മീഷണര്‍ രശ്മിശുക്ല പരസ്യമായി സമ്മതിട്ടിച്ചുണ്ട്്. ഇതാണ് രസീലയുടെ മരണത്തിലേക്കു നയിച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു. അവധിദിനമായ ഞായറാഴ്ച രസീലയോട് തനിച്ചു ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചതിന്റെ കാരണവും പോലീസ് ഇന്‍ഫോസിസ് അധികൃതരോട് ആരാഞ്ഞിരുന്നു. അടിയന്തരഘട്ടമുണ്ടായാല്‍ യുവതിയ്ക്ക് മതിയായ സുരക്ഷനല്‍കണമെന്ന ചട്ടം ഇവിടെ പാലിക്കപ്പെട്ടില്ലെന്നും പോലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങള്‍ യഥാസമയം നിരീക്ഷിച്ചിരുന്നെങ്കില്‍ സംഭവം സുരക്ഷാവിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുമായിരുന്നെന്നും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസം സ്വദേശി  ബബന്‍ സൈക്യയുടെ നീക്കങ്ങളെക്കുറിച്ച് വ്യക്തമാകുമായിരുന്നെന്നും പോലീസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച വൈകീട്ടാണ് പുണെ ഹിഞ്ചേവാഡി ടെക്‌നോളജി പാര്‍ക്കിലെ ഇന്‍ഫോസിസ് കെട്ടിടത്തില്‍ രസീലയെ കമ്പ്യൂട്ടര്‍ കേബിളുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

കൊലപാതകി എന്നു സംശയിക്കുന്ന ബബന്‍ സൈക്യയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. ക്രൂരമായ കൊലപാതകത്തിനുശേഷം പശ്ചാത്താപം കാരണം കെട്ടിടത്തിലെ മുകളില്‍ നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് ഇത് വി്ശ്വസത്തിലെടുത്തിട്ടില്ല. സംഭവസമയത്ത് കെട്ടിടത്തിന്റെ ഒമ്പതാംനിലയിലായിരുന്ന ബബന്‍സൈക്യ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. വരും ദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം.

Related posts