ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ബി ഷെട്ടിഗേരി കൊങ്കണയിൽ കാപ്പി തോട്ടത്തിലെ വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ മലയാളിയുടെ കൊലപാതകത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് കുടിപ്പകയെന്ന് സംശയം.
കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപി (49)നെയാണ് കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുവെങ്കിലും സംഭവത്തിനു വ്യക്തത കൈവന്നിട്ടില്ല. വർഷങ്ങൾക്ക് മുൻപ് കുടകിൽ എത്തിയ പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നുവരുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
കുടക് മേഖലയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ കുടിപ്പക ഇതിന് മുൻപും കൊലപാതകങ്ങളിൽ കലാശിച്ചിട്ടുണ്ട് . ആന്ധ്രാ സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമയെ കാമുകി ഉൾപ്പെടുന്ന സംഘം തട്ടിക്കൊണ്ട് വന്ന് കുടകിലെ കാപ്പിത്തോട്ടത്തിൽ കൊന്ന് തള്ളിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപതകത്തിന്റെ കഥ വെളിയിൽ വന്നത്.
പ്രദീപിന്റെ കൊലപാതകവും ഇത്തരത്തിൽ ദുരൂഹത ഉണ്ടെന്നാണ് സംശയം. തോട്ടത്തിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന പ്രദീപിനെ ഇന്നലെ വൈകുന്നേരം ആറോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നാണ് വീരാജ്പേട്ട പോലീസിനെ വിവരം അറിയിക്കുന്നത്. പോലീസിന്റെ വെളിപ്പെടുത്തൽ ലഭിച്ചാൽ മാത്രമേ സംഭവത്തെക്കുറിച്ചുള്ള യഥാർഥ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ ഡോഗ് സ്ക്വാഡ്, ഫോറൻസിക് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരിച്ച പ്രദീപ് അവിവാഹിതനാണ്. മാതാവ്: ശാന്ത. കൊയിലി ആശുപത്രിയിലെ ഡോക്ടറായിരുന്ന സഹോദരൻ പ്രമോദ് ഏതാനും വർഷം മുൻപ് മരണമടഞ്ഞിരുന്നു. പിതാവിന്റെയും സഹോദരന്റെയും മരണത്തെതുടർന്ന് ഇടയ്ക്ക് കൊയിലി ആശുപത്രിയുടെ നടത്തിപ്പിൽ സജീവമായിരുന്നു. സഹോദരി: പ്രീത (എംഡി, കൊയിലി ആശുപത്രി).