ബൈക്കിലെത്തി 17.5 ലക്ഷം കവര്‍ന്ന സംഭവം; സ്കൂട്ടര്‍ കണ്ടെടുത്തു; പ്രതികളെക്കുറിച്ച് സൂചന

kkd-moshanamകോഴിക്കോട്: പണമിടപാട് സ്ഥാപന ജീവനക്കാര്‍ സഞ്ചരിച്ച സ്കൂട്ടര്‍ പട്ടാപ്പകല്‍ തട്ടിയെടുത്ത് 17.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികള്‍ക്കായി ഊര്‍ജിത തെരച്ചില്‍. മൂന്നംഗ സംഘം തട്ടിയെടുത്ത പണമടങ്ങുന്ന സ്കൂട്ടര്‍ ഇന്നലെ രാത്രി 11ഓടെ പുതിയറയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യം റോഡിലെ സിസിടിവി കാമറയില്‍ നിന്നും പോലീസിന് ലഭിച്ചു. പണവുമായി രക്ഷപ്പെട്ട ഇവരെ കണ്ടെത്താന്‍ കസബ സിഐ പി. പ്രമോദിന്റെ നേതൃത്വത്തില്‍ സ്‌പെഷല്‍ സ്ക്വാഡ് രൂപീകരിച്ച് ഊര്‍ജിത അന്വേഷണം തുടരുകയാണ്. മൊയ്തീന്‍ പള്ളി റോഡിലെ ഒയാസിസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സമറൂദ് എന്ന പണമിടപാട് കേന്ദ്രത്തിലേക്ക് കൊണ്ടുപോയ 17.5 ലക്ഷം രൂപയാണ് ഇന്നലെ വൈകുന്നേരം 4.10ഓടെ മൂന്നംഗ സംഘം മാവൂര്‍ റോഡിന് സമീപം കവര്‍ന്നത്.

കെഎല്‍ 11 എജി 4476 വെള്ള ആക്ടീവ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ കവറിലായി സൂക്ഷിച്ച പണവുമായി സ്ഥാപനത്തിലെ ജീവനക്കാരായ പ്രതാപനും കരീമും പോകുമ്പോഴാണ് മാവൂര്‍ റോഡ് കണ്ണങ്കണ്ടി ഷോറൂമിന് സമീപമുള്ള ഇടവഴിയില്‍നിന്ന് മൂന്നംഗ സംഘം അക്രമിച്ചത്. പള്‍സര്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ ഇടവഴിയില്‍വച്ച് സ്കൂട്ടറിന് കുറുകെ നിര്‍ത്തുകയും രണ്ടുപേര്‍ ഇവരെ വലിച്ചു താഴെയിടുകയുമായിരുന്നു. ആളൊഴിഞ്ഞ ഇടവഴിയില്‍ യുവാക്കളെ അക്രമിസംഘം മര്‍ദിച്ചു.

ഇതിനിടെ ഒരാള്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയത് രാജാജി റോഡ് ഭാഗത്തേക്ക് ഓടിച്ചുപോയി. മറ്റു രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. യൂണിറ്റി സെന്റര്‍ റോഡ് വഴി മാതൃഭൂമി ബുക്‌സ്‌സ്റ്റാളിന് സമീപത്തൂടെ രാജാജി റോഡിലെത്തിയ ഇവര്‍ പുതിയറ ഭാഗത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പള്‍സര്‍ ബൈക്കില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യമാണ് പതിഞ്ഞിരിക്കുന്നത്. അതിനാല്‍ കവര്‍ച്ചാ സംഘത്തില്‍ നാലു പേരുള്ളതായി പോലീസ് സംശയിക്കുന്നു.

സംഭവം അറിഞ്ഞയുടന്‍ പോലീസ് ഊര്‍ജിത അന്വേഷണം നടത്തി. നഗരത്തില്‍ മുഴുവനുമായി പരിശോധനയും നടത്തി. ഇതിന്റെ ഭാഗമായാണ് പുതിയറ എഎം മോട്ടോഴ്‌സിന്റെ മുന്നിലായി നിര്‍ത്തിയിട്ട ആക്ടീവ സ്കൂട്ടര്‍ കണ്ടെത്തിയത്. സ്കൂട്ടറിലുണ്ടായിരുന്ന മുഴുവന്‍ പണവും നഷ്ടപ്പെട്ടു. വിദേശ കറന്‍സി ഇടപാട് നടത്തു സ്ഥാപനമായ സമറൂദില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 55 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തില്‍ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ജീവനക്കാര്‍ പണവുമായി പോകുന്ന വിവരം ഇതേ സ്ഥാപനത്തിലെ തന്നെ ചിലര്‍ ചോര്‍ത്തിയതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Related posts