മകളുടെ വിവാഹത്തലേന്ന് അച്ഛന്‍ പാടി, രാക്കിളി പൊന്‍മകളേ… നിന്‍ പൂവിളി യാത്രാമൊഴിയാണോ..! പക്ഷേ, പാട്ട് മുഴുവിക്കും മുന്‍പ് അച്ഛനെ മരണം കവര്‍ന്നെടുത്തു; മരണവിവരം അറിയാതെ മകള്‍ സുമംഗലിയായി

ഒരു രാത്രികൂടിക്കഴിഞ്ഞാല്‍ പ്രിയപ്പെട്ട മകള്‍ ജീവിത പങ്കാളിയുടെ കരം പിടിച്ച് മറ്റൊരു വീട്ടിലേക്ക് പോകും. അതിന്റെ വിങ്ങലില്‍ വിവാഹ സത്കാര ചടങ്ങില്‍ അച്ഛന്‍ പാടി ‘ രാക്കിളി പൊന്‍മകളേ…നിന്‍ പൂവിളി യാത്രാമൊഴിയാണോ…പക്ഷേ, പാട്ട് മുഴുവിക്കും മുന്‍പ് അച്ഛനെ മരണം കവര്‍ന്നെടുത്തു.

തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനിലെ എസ്.ഐ വിഷ്ണു പ്രസാദാണ് (55) ഇളയ മകള്‍ ആര്‍ച്ചാപ്രസാദിന്റെ വിവാഹത്തലേന്ന് ഹൃദയാഘാതത്താല്‍ കുഴഞ്ഞ് വീണ് മരിച്ചത്. സ്വന്തം വീടായ നീണ്ടകര പുത്തുന്‍തുറ, ചാമ്പോളില്‍ തെക്കതില്‍ വീട്ടിലായിരുന്നു വിവാഹ സത്കാര ചടങ്ങ്. വീട്ടില്‍ ഗാനമേളയും ഒരുക്കിയിരുന്നു.രാത്രി ഒന്‍പത് മണിയോടെ സുഹൃത്തുക്കള്‍ പറഞ്ഞു. മകള്‍ക്കായി ഒരു പാട്ടുപാടുക. വിഷ്ണുപ്രസാദ് നിറകണ്ണുകളോടെ പാടിത്തുടങ്ങി ‘വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു…യാത്രാമൊഴിയാണോ എന്ന് ഭാഗം പാടുമ്പോഴേക്കും വിഷ്ണുപ്രസാദ് കുഴഞ്ഞുവീണു.

പെട്ടെന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ മരണവിവരം മക്കളെയും ഭാര്യയെയും അറിയിച്ചില്ല. അത്യാസന്ന നിലയില്‍ ചികിത്സയിലാണെന്നേ പറഞ്ഞുള്ളു. നിശ്ചയിച്ച പ്രകാരം നീണ്ടകര പരിമണം ക്ഷേത്രം ആഡിറ്റോറിയത്തില്‍ ആര്‍ച്ച വിവാഹിതയായി.

കതിര്‍ മണ്ഡപത്തില്‍ നിന്നിറങ്ങുമ്പോഴും ആര്‍ച്ച അച്ഛന്റെ വിവരം തിരക്കി. സുഖം പ്രാപിച്ച് വരുന്നുവെന്ന ബന്ധുക്കളുടെ മറുപടി കേട്ടാണ് അവള്‍ ഭര്‍തൃഗൃഹത്തിലേക്ക് യാത്രയായത്. കുടുംബാംഗങ്ങളെ ഇന്ന് രാവിലെ മരണവിവരം അറിയിക്കും. സുഷമയാണ് ഭാര്യ. മൂത്ത മകന്‍ അനുപ്രസാദ്. ആര്യപ്രസാദ് രണ്ടാമത്തെ മകളാണ്. മരുമകന്‍ ഷാബു.

ഇന്നലെ വിവാഹിതയായ ആര്‍ച്ച പ്രസാദിന്റെ വരന്റെ പേരും വിഷ്ണു പ്രസാദ് എന്നാണ്. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കൊല്ലം എ.ആര്‍. ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഗാനമേളയ്ക്കിടെ വിഷ്ണുപ്രസാദ് കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

Related posts