ചേർത്തല: മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് കേന്ദ്രസർക്കാർ തീരുമാനിച്ച സാന്പത്തിക സംവരത്തിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണഘടനാ ഭേദഗതിയിലൂടെ സാന്പത്തിക സംവരണം നടപ്പിലാക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്ന് സുപ്രീം കോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. ഭരണഘടന സംവരണം നൽകിയിട്ടുള്ളത് പിന്നാക്ക വർഗങ്ങൾക്കാണ്. അതും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതു വരെ മാത്രവുമാണ്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാന്പത്തികമായി സഹായിക്കുന്നതിന് എസ്എൻഡിപി ഒരിക്കലും എതിരല്ല. അതിന് ആവശ്യമായ സാമൂഹ്യക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാവുന്നതാണ്. അല്ലാതെ ഭരണഘടനാ ഭേദഗതിയിലൂടെ സാന്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കം ഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണ്.
അതു ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന് വിരുദ്ധവുമാണ്. ആയതിനാൽ കേന്ദ്ര സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.