പുതിയ ചിത്രമായ സാറ നൽകുന്ന സന്ദേശത്തെ വിമർശിച്ച് യുവതി. ജിൽസ ജോയ് എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ച്, സിനിമ നൽകുന്ന തെറ്റായ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഒഴിച്ച് കൂടാത്ത സാഹചര്യങ്ങളിൽ ചിലർക്ക് കരിയർ വേണ്ടെന്നു വെക്കേണ്ടി വന്നേക്കാം. പക്ഷെ കരിയറിനും സൗകര്യങ്ങൾക്കും വേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നു വെക്കുക എന്ന തീരുമാനം ക്രൂരമാണെന്ന് ജിൽസ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
വിവാഹം കഴിഞ്ഞു ദുബായിലേക്ക് വന്ന 21 വയസ്സുള്ള പെൺകുട്ടി . ഒരു ജോലി വേണമെന്നുള്ള ആഗ്രഹം കൂടിക്കൂടി വന്നപ്പോൾ അതിനായി ശ്രമിച്ചു. വർക്ക് എക്സ്പീരിയൻസ് വില്ലനായി.
ഇന്റർവ്യുകൾക്ക് പോയി മടുത്തിരിക്കുമ്പോ, തരക്കേടില്ലാത്ത ശമ്പളത്തില്‍ ജോലി കിട്ടി നല്ലൊരു സ്ഥാപനത്തിൽ. ജോലിക്കു കേറി ഒരു മാസമുള്ളപ്പോ അറിയുന്നു പ്രെഗ്നന്റ് ആണെന്ന്.
തിരക്കുള്ള ജോലി.കസ്റ്റമർ സര്‍വീസ്. ജോലിക്കിടയില്‍ ഇരിക്കാൻ പറ്റില്ല. ഇരിക്കാനുള്ള കസേര ഓഫീസിൽ അന്നത്തെ കാലത്ത് മാനേജറിനും കാഷ്യര്സിനും മാത്രം..
മുഴുവന്‍ സമയം നില്‍ക്കണം.. ഗര്‍ഭിണിയായാൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടാവും.. സാരമില്ല, രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ പരമാവധി ശ്രമിക്കാമെന്നു വെച്ചു.
കലിപ്പനായ മാനേജർ, പലവട്ടം ചീത്ത കേട്ട് കരയേണ്ടി വന്ന ദിവസങ്ങൾ.. ജോലിയുടെ തുടക്കക്കാലത്തെ ബുദ്ധിമുട്ടുകൾ.. നാലഞ്ചു മാസം ആയപ്പോഴേ due date ആയോ എന്ന ചോദ്യം കേൾക്കാൻ തുടങ്ങി.
അത്രയ്ക്ക് വയർ . കാലിൽ നീര് വന്നു വീർക്കാനും തുടങ്ങി… ഒരു ദിവസം ഓഫീസിൽ നിന്ന് റൂമില്‍ പോകുന്ന വഴിക്ക് ബ്ലീഡിങ്.പിന്നെ ഹോസ്പിറ്റൽ ദിവസങ്ങൾ.. റെസ്ററ് ഒരു മാസം .. വീണ്ടും ഓഫീസ്.
എട്ടാം മാസത്തിലെ ഒരു ദിവസം.. തലേ രാത്രി കുറച്ചു പെയിൻ തോന്നി. ഉച്ചവരെ ജോലി ചെയ്തു മാസത്തിൽ രണ്ടു വീതമുള്ള പതിവ് ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയി.
ഈവെനിംഗിൽ വീണ്ടും ഡ്യൂട്ടിക്ക് പോവേണ്ടതാ . സ്പ്ലിറ്റ് ഡ്യൂട്ടി ആണ് . പരിശോധിച്ചതും ഡോക്ടർ പ്രസ്താവിച്ചു ഇപ്പൊ പ്രസവം നടക്കുമെന്ന് .
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ കേറ്റി.. കംപ്ലീറ്റ് ബോധം പോയി. സിസേറിയനിൽ എടുത്തത് രണ്ടാളെ .. ആ രണ്ടു കുഞ്ഞുങ്ങളെയും വയറ്റിൽ ഇട്ടാണ് അന്ന് ഉച്ചവരെ ഓഫിസിൽ വർക്ക് ചെയ്തത്..
എന്നിട്ടു വന്ന് പ്രസവിച്ചത്… ഇത് കെട്ടുകഥയല്ല.. വേറെ ആരുടേയും അനുഭവമല്ല .. അന്നത്തെ ആ ഇരുപത്തിയൊന്നുകാരി പെണ്‍കുട്ടിയെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും. പേര് ജിൽസ ജോയ്.. ഈ ഞാൻ തന്നെ..
നിങ്ങളുടെ സ്വപ്നങ്ങളിൽ കുഞ്ഞുങ്ങൾ കൂടെ ചേർന്നാൽ അതിന് നിറം മങ്ങുന്നതെങ്ങിനാണ് ? അതുകൊണ്ട് സാറ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചവരോട് പുച്ഛം മാത്രം.
ഒഴിച്ച് കൂടാത്ത സാഹചര്യങ്ങളിൽ ചിലർക്ക് കരിയർ വേണ്ടെന്നു വെക്കേണ്ടി വന്നേക്കാം. പക്ഷെ കരിയറിനും സൗകര്യങ്ങൾക്കും വേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നു വെക്കുക എന്ന തീരുമാനം ക്രൂരമാണ്.
കുഞ്ഞിനെ കൊന്ന് തിയേറ്ററിൽ നിന്ന് ഇറങ്ങി വരുന്ന സാറ അല്ല, കുഞ്ഞിനെ പിടിച്ചു തിയേറ്ററിൽ നിന്നിറങ്ങി വരുന്ന സാറ ആയിരുന്നു വേണ്ടിയിരുന്നത് . അല്ലെ ? അതല്ലേ അതിന്റെ ഒരു ശരി?
ജിൽസ ജോയ് ✍️