മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന സ്വർണവും പട്ടുസാരിയുമുടുത്ത് വിവാഹദിവസം ആർഭാടമാക്കാൻ പെൺകുട്ടികൾക്കെങ്ങനെ മനസ് വരുന്നുവെന്ന് നടി സരയൂ.
സ്വർണത്തിൽ മൂടാനും 50000 രൂപയുടെ സാരി ഉടക്കണമെന്നുമൊക്കെ ആഗ്രഹമുള്ളവർ സ്വയം അധ്വാനിച്ച് നേടണമെന്നും അല്ലാതെ അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സരയൂ പറഞ്ഞു.
അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു???
എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്…
നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000ന്റെ സാരി വേണോ…. സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ…. ചെയ്യൂ….അതിന് ആദ്യമൊരു ജോലി നേടൂ… എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം…
അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ??? പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല…
അവളുടെ കല്യാണദിവസം മുന്നിൽ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും…..
നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്….അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ?.