ആലപ്പാട് ഒരു ഗ്രാമത്തെ തുരന്നു തിന്നുമ്പോഴും ഒരക്ഷരം മിണ്ടാതെ നവോത്ഥാന നായകര്‍, ജാതിയും മതവും മാത്രം പറയുന്ന നവോത്ഥാന സാഹിത്യകാരന്മാരെ ഇനി ആവശ്യമില്ലെന്ന് സോഷ്യല്‍മീഡിയ, ആലപ്പാട്ടേക്ക് യുവാക്കള്‍ ഒഴുകുന്നു

പൊതുമേഖല കമ്പനികളുടെ ഖനനം മൂലം ഒരു ഗ്രാമം തന്നെ നശിച്ചു കൊണ്ടിരിക്കുമ്പോഴും കേരളത്തിലെ സാംസ്‌കാരിക നവോത്ഥാന നായകര്‍ ഉറക്കത്തില്‍. നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്ക്കുമ്പോള്‍ ഇടതു ബൗദ്ധികരെന്ന് അവകാശപ്പെടുന്ന സംസ്‌കാരിക നായകരും ഒന്നും മിണ്ടാതെ മൗനത്തിലാണ്. സര്‍ക്കാരും ബുദ്ധിജീവികളും മാത്രമല്ല കോണ്‍ഗ്രസ് ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തെ കണ്ടമട്ടില്ല.

ശബരിമല വിഷയത്തിലും മറ്റു ഫാസിസ്റ്റ് ആക്രമണങ്ങളിലും സടകുടഞ്ഞ് എണീല്‍ക്കുന്ന ഇടതു ബുദ്ധിജീവികളുടെ ഇരട്ടത്താപ്പിനെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോളുകളും സജീവമാണ്. സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന സവര്‍ണരാണ് ഖനനത്തിന് പിന്നിലെന്നും ഇനിയെങ്കിലും ഒന്നു പ്രതികരിക്കാമോയെന്നും ഇടതു വേദികളിലെ സജീവ സാന്നിധ്യമായ ഒരു ബുദ്ധിജീവിയോട് ചോദിക്കുന്ന ട്രോള്‍ വൈറലായി കഴിഞ്ഞു.

യുപിയിലും കാഷ്മീരിലും നടക്കുന്ന സംഭവങ്ങളില്‍ മാത്രം പ്രതികരിക്കുന്നവരായി ബുദ്ധിജീവികള്‍ മാറിയെന്നാണ് സോഷ്യല്‍മീഡിയയുടെ പരിഹാസം. ബുദ്ധിജീവികള്‍ക്ക് വലുത് മോഷ്ടിച്ച കവിതയുടെ വൈകാരിക പരിസരം ചെകയല്‍ മാത്രമാണെന്ന് ചിലര്‍ പ്രതികരിക്കുന്നു. എന്തായാലും ആരുടെയും പിന്തുണയില്ലാതെ ആലപ്പാട് സമരം ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരിക്കുകയാണ്.

Related posts