ഞങ്ങള്‍ക്കൊപ്പം തറയില്‍ ഇരിക്കാന്‍ കാണിച്ച ആ മനസാണ് അദ്ദേഹത്തെ ഇന്ന് കേരളത്തിലെ മികച്ച നടനുള്ള സിംഹാസനത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്നത്! നടന്‍ ഇന്ദ്രന്‍സിന്റെ എളിമ വെളിപ്പെടുത്തുന്ന സംഭവം പങ്കുവച്ച് സിനിമാപ്രവര്‍ത്തകന്‍

ഒന്നോ രണ്ടോ സിനിമകള്‍ വിജയിച്ചു കഴിയുമ്പോള്‍ താരമൂല്യം വര്‍ദ്ധിക്കുകയും അഹങ്കാരം ജീവിതത്തില്‍ കയറിക്കൂടുകയും ചെയ്യുന്നവരാണ് പൊതുവേ സിനിമാക്കാര്‍. എന്നാല്‍ ഇത്തരത്തില്‍ അഹങ്കാരത്തിന് പേരുകേട്ട ഒരു കൂട്ടം ആളുകളുടെയിടയില്‍ എളിമയുടെ പ്രതീകമെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് നടന്‍ ഇന്ദ്രന്‍സ്. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി ഇന്ദ്രന്‍സ് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് പലരും അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകള്‍ വെളിപ്പെടുത്തുന്ന നിരവധി അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തയിരിക്കുന്നത്.

അതില്‍ ഇന്ദ്രന്‍സ് അഭിനയിച്ച ഒരു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ സെബിന്‍ മറിയംകുട്ടിയുടെ ഒരു ചിത്രവും കുറിപ്പുമാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇമ്മാനുവല്‍ സംവിധാനം ചെയ്ത കെന്നി എന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ എടുത്ത ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

സെബിന്‍ മറിയംകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ…

37 കൊല്ലം ആയി ഇന്ദ്രന്‍സ് ഏട്ടന്‍ സിനിമയില്‍ വന്നിട്ടു… 1981ല്‍ ചൂതാട്ടം എന്ന സിനിമയില്‍ കോസ്റ്റുമറായി അവതരിച്ച അദ്ദേഹം… പിന്നീട് ഒരു കോമഡി താരം ആയി മുന്നേറി… പക്ഷെ അദ്ദേഹത്തെ മലയാള സിനിമ ശരിക്കും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷം ഏറെ ഒന്നുമായിട്ടില്ല…

ഇത് 2017 ഡിസംബറില്‍ ഞങ്ങളുടെ കെന്നി എന്ന ഷോര്‍ട് ഫിലിം ലൊക്കേഷനില്‍ വച്ചു എടുത്ത ഒരു ചിത്രം ആണ്… ചേട്ടാ ഒരു മിനിറ്റ് കസേര എടുക്കാം; എന്ന് പറഞ്ഞ അസിസ്റ്റന്റ് ഡയറക്ടറോടു ”വേണ്ട മോനേ നമ്മുക്ക് എല്ലാവര്‍ക്കും കൂടെ നിലത്തു ഇരുന്നു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു.

ഞങ്ങള്‍ക്കൊപ്പം തറയില്‍ ഇരിക്കാന്‍ കാണിച്ച ആ മനസ്സ് തന്നെ ആണ് അദ്ദേഹത്തെ ഇന്ന് കേരളത്തിലെ മികച്ച നടനുള്ള സിംഹാസനത്തില്‍ പ്രതിഷ്ടിച്ചതു.(സിനിമ: ആളൊരുക്കം)

(NB: നിക്കോളാസ് എന്നൊരു ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രമായാണ് ഇന്ദ്രന്‍സ് ഏട്ടന്‍ കെന്നിയില്‍ പ്രത്യക്ഷപ്പെടുന്നത്… ഈ സന്തോഷ വേളയില്‍ ഇന്ദ്രന്‍സ് ഏട്ടന് ഞങ്ങള്‍ കെന്നി ടീമിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍)

Related posts