തിരുവനന്തപുരം: ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസ് പ്രായമുള്ള പെൺകുട്ടിയെ വശീകരിച്ച് നഗ്നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകൾ അയച്ച് കൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിംഗ് നടത്തി രഹസ്യമായി സ്ക്രീൻ റിക്കാർഡ് ചെയ്തു ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ.
അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തൻ വീട്ടിൽ എം. മഹേഷ് (33) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് നേമം പള്ളിച്ചലിൽ ഒളിവിൽ കഴിയവെ ഒളിസങ്കേതം വളഞ്ഞ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പെൺകുട്ടിയുടെ നഗ്നവീഡിയോകൾ അയച്ചുകൊടുക്കാൻ നിർബന്ധിച്ചു. അത് നിരസിച്ച പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ച് കൊടുക്കുമെനന്നും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയും പെൺകുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് മൂന്ന് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു.
നേമത്ത് ഒളിസങ്കേതം വളഞ്ഞ പോലീസിനെ കണ്ടു ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് കീഴടക്കിയത്.സൈബർ പോലീസ് അസി. കമ്മീഷണർ ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.പി.പ്രകാശ്, എസ്ഐ ആർ.ആർ. മനു, പോലീസ് ഓഫീസർമാരായ വി.എസ്.വിനീഷ്, സമീർഖാൻ, എസ് . മിനി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.