നോട്ട് നിരോധനം കുടുക്കി!, നോട്ട് മാറുന്നതിനിടെ പെണ്‍വാണിഭ സംഘത്തത്തിന്റെ നേതാവ് ലിസി സോജന്‍ അറസ്റ്റില്‍, പിടിയിലായത് വന്‍ ബിസിനസിനെത്തിയപ്പോള്‍

lissy 2നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം മാറാനിറങ്ങിയ പെണ്‍വാണിഭസംഘം പിടിയില്‍. പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ കടത്തിയ കേസില്‍ നേരത്തെ പിടിയിലായിരുന്ന ലിസി സോജന്‍ ആണ് ആദായനികുതി വകുപ്പിന്റെ പിടിയിലായത്. കൊച്ചിയില്‍ കള്ളപ്പണവേട്ടയുടെ ഭാഗമായി ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെയാണ് ലിസി സോജനും കൂട്ടാളിയും പിടിയിലായത്. പത്തുകോടി രൂപയുടെ ഇടപാടിനായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഇവരുടെ രണ്ടു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

കള്ളപ്പണ വേട്ടയുടെ ഭാഗമായി ഹവാല ഇടപാടുകള്‍ക്ക് ഇടനിലക്കാരവുന്നവരെ ഉള്‍പ്പെടെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുകയാണ്. ഇതിനിടെയാണ് നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസിലെ പ്രതി ലിസി സോജനും സുഹൃത്തുകളും കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. മറ്റാര്‍ക്കോ വേണ്ടി കള്ളപ്പണം മാറാന്‍ ഇവര്‍ ഇടനിലക്കാരാവുകയായിരുന്നു. ഒരു കോടിയുടെ പഴയ നോട്ടുകള്‍ കൊടുക്കുമ്പോള്‍ 70 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ നല്‍കാമെന്ന ധാരണയിലാണ് ഇവര്‍ നോട്ടുകള്‍ മാറ്റുന്നത്. ഇടപാടുകാരെന്ന വ്യാജേന ഇവരെ കൊച്ചി സ്‌റ്റേഡിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 10 കോടി രൂപയുടെ ചെക്ക് ഇവരുടെ പക്കലുണ്ടായിരുന്നു. പൊലീസിനെയും ഇന്‍കം ടാക്‌സ് അധികൃതരെയും കണ്ട ഉടനെ സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഓരാളെ ഓടിച്ചിട്ട് പിടിച്ചു. ഇവരെ ഉപയോഗിച്ച് ആരാണ് കള്ളപ്പണം വെളിപ്പിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ അന്വേഷിക്കുന്നത്.

കേരളത്തെ ഞെട്ടിച്ച ഒട്ടേറെ പെണ്‍വാണിഭക്കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദുബായ് സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതിയാണ് ലിസി സോജന്‍. വടക്കാഞ്ചേരി സ്വദേശിയായ ലിസിയെ നേരത്തെ പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഗള്‍ഫില്‍ ലീനാ ബഷീര്‍ എന്ന പേരിലാണ് ലിസി അറിയപ്പെട്ടിരുന്നത്. ഗള്‍ഫിലെ പെണ്‍വാണിഭ സംഘങ്ങളുടെ മുഖ്യ ഇടനിലക്കാരിയാണ് ലിസി. 2004ല്‍ ആരംഭിച്ച ദുബായ് സെക്‌സ് റാക്കറ്റിലൂടെ ലിസി കോടികളാണ് സമ്പാദിച്ചത്. നിരവധി പെണ്‍കുട്ടികളാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായി ദുബായിയിലെ ഫഌറ്റുകളിലും ജയിലുകളിലും കഴിയുന്നത്.

Related posts