
കൊച്ചി: ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ചതിനെ തുടർന്നു ഹോട്ടലുകളും കുടിവെള്ള സ്രോതസുകളിലും പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ രോഗം പടരാതിരിക്കുന്നതിനുള്ള മുന്‍ കരുതല്‍ നടപടികളും ആരോഗ്യ വകുപ്പ് ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിലൂടെയും പഴകിയ ഭക്ഷണ പദാര്ഥങ്ങളിലുടെ രോഗം പടരുന്ന സാഹചര്യത്തിലാണ് ഹോട്ടലുകളിൽ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഷിഗല്ലെ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ചോറ്റാനിക്കര സ്വദേശിനി രോഗമുക്തയായി ഇന്നലെ ആശുപത്രി വിട്ടു.
ഇവര്‍ക്ക് രോഗം സ്ഥരീകരിച്ചെങ്കിലും രോഗ ഉറവിടം ഇനിയും വ്യക്തമല്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ചോറ്റാനിക്കര പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ വിവിധ പരിശോധനകള്‍ നടന്നു വരികയാണ്.
ജില്ലയില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങൾ നടത്തിവരികയാണെന്ന് ഡിഎംഒ അറിയിച്ചു.