പത്തനംതിട്ട: പ്രളയബാധിത മേഖലകളിൽ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ സാമൂഹിക സേവനവിഭാഗമായ അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. എംസിവൈഎം നേതൃത്വത്തിൽ 300 അംഗ കർമസേന രൂപീകരിച്ചുകൊണ്ടാണ് ശുചീകരണ രംഗത്തേക്ക് ഇറങ്ങിയത്.
20 പേർ വീതമുള്ള 15 സംഘങ്ങൾ പത്തനംതിട്ട നഗരത്തിൽ പ്രളയക്കെടുതികൾ നേരിട്ട വിവിധ സ്ഥലങ്ങളിലാണ് ശുചീകരണം നടത്തിയത്. രാവിലെ നഗരസഭാ ലൈബ്രറിക്ക് മുന്പിൽ വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട രൂപതയുടെ കോ അഡ്ജത്തൂർ ബിഷപ് ഡോ. സാമുവേൽ മാർ ഐറേനിയോസ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
രൂപതാ മുഖ്യ വികാരി ജനറാൾ മോണ്‍. ജോണ്‍ തുണ്ടിയത്ത്, വികാരി ജനറാൾ ഫാ. ജോസഫ് കുരുന്പിലേത്ത്, അനുഗ്രഹാ സോഷ്യൽ സർവീസ് സൈസൈറ്റി ഡയറക്ടർ ഫാ. ബിനോയ് പുതുപറന്പിൽ, എംസിവൈഎം രൂപതാ ഡയറക്ടർ ഫാ. തോമസ് ചിറയത്ത്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി പി.കെ. ജോസഫ്, നഗരസഭ വൈസ് ചെയർമാൻ പി.കെ.ജേക്കബ്, കത്തീഡ്രൽ വികാരി ഫാ.ഡോ. ആന്‍േറാ കണ്ണംകുളം, ഫാ. കുര്യോക്കോസ് പുത്തിനേത്ത്, ഫാ. ഡാനിയേൽ കൊഴുവക്കാട്ട്, ഫാ. റോബിൻ തൈക്കൂട്ടത്തിൽ, ഫാ.പോൾ നിലയ്ക്കൽതെക്കേതിൽ, ഫാ.സെബാസ്റ്റ്യൻ കിഴക്കേതിൽ, ഫാ. ഫീലിപ്പോസ്, ഫാ. ജോബ്, ഫാ. തോമസ് മേപ്പുറത്ത്, എംസിവൈഎം രൂപത പ്രസിഡന്റ് ജോബിൻ ഈനോസ് എന്നിവരും ബഥനി, വിൻസെൻഷ്യൽ സിസ്റ്റേഴ്സ്, എംസിവൈഎം അംഗങ്ങളും അല്മായ പ്രതിനിധികളും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
പത്തനംതിട്ട മുനിസിപ്പൽ ലൈബ്രറി, ജില്ലാ സ്റ്റേഡിയം പവിലിയനുകൾ, സ്പോർട്സ് കൗണ്‍സിൽ ഓഫീസ്, സ്നേഹഭവൻ, കാട്ടൂർ, വാഴമുട്ടം എന്നിവിടങ്ങളിലാണ് ഇന്നലെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
ആദ്യം നഗരസഭയുടെ പബ്ലിക് ലൈബ്രറിയിൽ മെത്രാപ്പോലീത്തായുടേയും വൈദികരുടേയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അതിനു ശേഷം കുറച്ച് പേർ വെള്ളം കയറിയ സ്റ്റേഡിയത്തിനു സമീപവും വൃത്തിയാക്കി.