തൃശൂർ: വൃദ്ധമാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് മകനും മരുമകളും ചേർന്ന് വീടു പണയപ്പെടുത്തി ലക്ഷങ്ങൾ ബാങ്കിൽനിന്നും വായ്പയെടുത്തതായി ആക്ഷേപം. മുല്ലക്കര കൊളങ്ങര തെങ്ങോലപ്പറന്പിൽ ഫ്രാൻസിസും ഭാര്യ റോസിലിയുമാണ് മകൻ റിൻസനും ഭാര്യ റൂബിക്കുമെതിരെ പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.
മാതാപിതാക്കളെ സംരക്ഷിക്കാമെന്ന ഉറപ്പിൽ സെറ്റിൽമെന്റ് ആധാരം ഇരുവരുടേയും മകന്റേയും പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. വീട് പൊളിച്ചുപണിയാനെന്ന പേരിലാണ് എച്ച്ഡിഎഫ്സി ബാങ്കിൽനിന്നും വീടും പുരയിടവും പണയപ്പെടുത്തി വായ്പയെടുത്തത്. വായ്പ പുതുക്കാനെന്ന പേരിൽ ചില രേഖകളിൽ ഒപ്പിട്ടുവാങ്ങിയാണ് മകൻ തങ്ങളെ ചതിച്ചതെന്നാണ് ഇവരുടെ ആരോപണം.
സംശയം തോന്നി എച്ച്ഡിഎഫ്സി ബാങ്കിൽ അന്വേഷിച്ചപ്പോൾ വായ്പ റിൻസന്റെ ആവശ്യപ്രകാരം കുരിയച്ചിറയിലെ മറ്റൊരു ബാങ്ക് ശാഖയിലേക്കു മാറ്റിയെന്ന് അറിയിച്ചു. തുടർന്ന് അവിടെ നടത്തിയ അന്വേഷണത്തിലാണ് വീടു പണയം വച്ച് അവിടെ നിന്നും 90 ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ് എടുത്തതായി അറിയുന്നത്.
മകന്റെ ചതിയെക്കുറിച്ച് മണ്ണുത്തി പോലീസിൽ ഒരു വർഷം മുന്പ് പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. കേരള ലീഗൽ സർവീസ് അഥോറിറ്റി മുഖേനയും പരാതി നൽകിയിട്ടുണ്ട്.