തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ അനുമതിപത്രം (എസൻഷ്യാലിറ്റി) സർക്കാർ റദ്ദാക്കി. എസ്ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളെ ഏറ്റെടുക്കാനാവില്ലെന്ന് മാനേജ്മെന്റ് അസോസിയേഷൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. ഇതോടെ 2016-17 വർഷം ഇവിടെ പ്രവേശനംകിട്ടിയ വിദ്യാർഥികളെ മാറ്റുന്നകാര്യം അനിശ്ചിതത്ത്വത്തിലായി.
വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ പ്രവർത്തന അനുമതി റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. വിദ്യാർഥികളെ മറ്റു കോളജുകളിലേക്കു മാറ്റാനും സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം ആവശ്യപ്പെട്ടു.
കോളജിൽ വേണ്ടത്ര അധ്യാപകരില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, ആശുപത്രിയിൽ രോഗികളില്ല എന്നീ പരാതികൾ ഉയർന്നിരുന്നു. ഇവ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതിവിധി, മെഡിക്കൽ കൗണ്‍സിൽ നിർദേശങ്ങൾ, കേസിലുൾപ്പെട്ടവരെ ഉൾപ്പെടുത്തി നടത്തിയ ഹിയറിംഗ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ കോളജിന്റെ പ്രവർത്തനാനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ടത്.
ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസിലറിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ പരിശോധന നടത്തവെ പണം നൽകി പുറത്തുനിന്ന് ജീവനക്കാരെയും രോഗികളെയും എത്തിക്കുന്നതിൻറെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു. എംസിഐ പരിശോധനയ്ക്കു മുന്‍പും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി ആരോപണമുയർന്നിരുന്നു.