കോഴിക്കോട്: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ സ്പീക്കർ തയ്യാറാകുമോ എന്നാണു സുരേന്ദ്രന്റെ വെല്ലുവിളി.
സ്പീക്കർക്കെതിരേ ആരോപണമുന്നയിച്ചത് ഉറച്ച ബോധ്യത്തോടെയാണ്. ആരോപണത്തിൽ തനിക്കെതിരേ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്നു പറയുന്നതല്ലാതെ നടപടി സ്വീകരിക്കട്ടെയെന്നും അതിനെന്താണു തടസം.
സ്വർണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്നു തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിച്ചു ജനങ്ങളോട് മാപ്പുപറയാൻ ശ്രീരാമകൃഷ്ണൻ തയാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
ആരോപണങ്ങളിൽ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ല. നിയമസഭാ സ്പീക്കറെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രതയൊ മര്യാദയൊ സ്പീക്കർ കാണിച്ചിട്ടില്ല.
സ്പീക്കർ ഊരാളുങ്കലിനുവേണ്ടി വലിയ അഴിമതി നടത്തി. ഊരാളുങ്കൽ സൊസൈറ്റി സിപിഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ശ്രീരാമകൃഷ്ണൻ സിപിഎമ്മിന്റെ പ്രമുഖനേതാവാണ്. പാലാരിവട്ടം പാലത്തിൽ ഇബ്രാഹിംകുഞ്ഞു ചെയ്ത അതേ അഴിമതിയാണു നിയമസഭയിൽ സ്പീക്കർ ചെയ്തത്. ഇയാൾക്ക് സ്വപ്നയും സരിത്തുമായി സാധാരണ ബന്ധമല്ല ഉള്ളത്.
അന്വേഷണ ഏജൻസികൾക്ക് ഇക്കാര്യം പുറത്തുകൊണ്ടുവരാൻ കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.