ഞങ്ങള്‍ അഞ്ച് നിര്‍മാതാക്കളുണ്ട്, ഞങ്ങള്‍ മാറി മാറി നിന്നെ ഉപയോഗിക്കും എന്നാണ് ഒരു നിര്‍മാതാവ് പറഞ്ഞത്! ഞാനതിന് കൊടുത്ത മറുപടി ഏറെ ചര്‍ച്ചയാവുകയും ചെയ്തു; വെളിപ്പെടുത്തലുമായി നടി ശ്രുതി ഹരിഹരന്‍

അടുത്തകാലത്തായി നടിമാര്‍ പലതരത്തിലുള്ള തുറന്നു പറച്ചിലുകളുമായി രംഗത്തെത്തുകയാണ്. മുന്‍നിര നായികമാര്‍ മുതല്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെയുള്ള നടിമാര്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു കഴിഞ്ഞു. മലയാളത്തില്‍ നടി പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ തങ്ങള്‍ക്കനുഭവപ്പെട്ട കാര്യങ്ങള്‍ തുറന്നു പറയുകയും അതിന്റെ പേരില്‍ സോഷ്യല്‍മീഡിയ വഴിയുള്ള ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു കഴിഞ്ഞു.

ഇപ്പോഴിതാ, കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി ശ്രുതി ഹരിഹരന്‍. തമിഴിലും കന്നഡയിലും നായികയായി എത്തിയ ശ്രുതി അടുത്തിടെ ദുല്‍ഖര്‍ ചിത്രം സോളോയിലൂടെ മലയാളത്തിലും അഭിനയിച്ച നടിയാണ്. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് സൗത്ത് 2018 ലാണ് ശ്രുതി കന്നഡ സിനിമയില്‍നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്. കന്നഡ സിനിമയ്ക്കായുള്ള എന്റെ ആദ്യ മീറ്റിംഗ് തന്നെ നിരാശപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. അന്ന് എനിക്ക് 18 വയസ്സു മാത്രമെ പ്രായമുള്ളു. ഞാന്‍ ആ സിനിമ അവസാനം ചെയ്തില്ല. അതിനും വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമുഖനായ ഒരു കന്നഡ നിര്‍മ്മാതാവ് എന്നോട് ഫോണില്‍ വിളിച്ചു പറഞ്ഞു, നായികയാക്കാം, പക്ഷെ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും.

ഞാനിത് ഇപ്പോഴും ഓര്‍ക്കുന്നു, ഞാന്‍ അയാള്‍ക്ക് കൊടുത്ത മറുപടി, ഞാന്‍ ചെരിപ്പ് ഇട്ടോണ്ടാണ് നടക്കുന്നത് എന്റെ അടുത്ത് വന്നാല്‍ ഞാന്‍ അത് വെച്ച് അടിക്കുമെന്നാണ്’, അന്ന് പറഞ്ഞത്. താന്‍ പറഞ്ഞത് കന്നഡയിലെ സിനിമാക്കാര്‍ക്കിടയില്‍ ചര്‍ച്ചയായി. അതിനുശേഷം പക്ഷേ ഞാന്‍ വിചാരിച്ചതിന് വിപരീതമായി കന്നഡയില്‍ നിന്നും നിരവധി ഓഫറുകള്‍ വരികയാണ് ചെയ്തത്. അതേസമയം തമിഴ് സിനിമയില്‍ നിന്നും സമാനമായ അനുഭവം ഒരു നിര്‍മാതാവുമായി തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. എന്നാല്‍ അന്ന് സംഭവിച്ചത് നേര്‍വിപരീതമായാണ്. ‘അന്നും എനിക്ക് വഴക്കിടേണ്ടി വന്നു. അതിന് ശേഷം ഇതുവരെ തമിഴില്‍ നിന്ന് ഓഫറുകളൊന്നും വന്നിട്ടില്ല’. ശ്രുതി പറഞ്ഞു. സിനിമയിലെ സ്ത്രീകള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ശ്രുതി ആവശ്യപ്പെടുന്നത്. നോ എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്. കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്ന് ശ്രുതി വ്യക്തമാക്കുന്നു.

 

Related posts