മരണനിരക്ക് കോവിഡിന്റെ മൂന്നിരട്ടി ! അജ്ഞാത ന്യൂമോണിയ പടരുന്നതായി പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി ചൈന…

കസാക്കിസ്ഥാനില്‍ കോവിഡിന്റെ മൂന്നിരട്ടി മരണനിരക്കുള്ള അജ്ഞാത ന്യൂമോണിയ പടരുന്നതായി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന.

രോഗവ്യാപനത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കസാക്കിസ്ഥാനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വടക്കു പടിഞ്ഞാറന്‍ ചൈനീസ് സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ് ഉയ്ഗൂര്‍ മേഖലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്ഥാന്‍.

കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ ചൈനീസ് പൗരന്മാരാണ് ന്യൂമോണിയ ബാധിച്ച് ഇവിടെ മരിച്ചത്. കോവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന മരണനിരക്കാണ് പുതിയ രോഗത്തിനെന്ന സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 1,772 പേരാണ് കസാക്കിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ ബാധിച്ച് മരിച്ചത്. ജൂണില്‍ മാത്രം ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെ 628 പേര്‍ മരിച്ചുവെന്നും എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.

കസാക്കിസ്ഥാനിലെ ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ സ്ഥാപനങ്ങള്‍ ഈ ന്യൂമോണിയ്ക്ക് കാരണമായ വൈറസിനെക്കുറിച്ച് കൂടുതല്‍ പഠിച്ചുവരുകയാണെന്നും എംബസി പറഞ്ഞു. രോഗത്തെക്കുറിച്ച് ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡിന്റെ മൂന്നിരട്ടിയാണ് ഈ ന്യൂമോണിയയുടെ മരണനിരക്കെന്ന് കസാക്കിസ്ഥാന്റെ ആരോഗ്യമന്ത്രി ബുധനാഴ്ച പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കസാക്കിസ്ഥാനിലെ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ന്യൂമോണിയ കേസുകളുടെ എണ്ണവും ഉയര്‍ന്നതായി കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജൊമാര്‍ട്ട് ടൊക്കയേവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ചൈനീസ് എംബസിയുടെ മുന്നറിയിപ്പ് തള്ളി കസാക്കിസ്ഥതാന്‍ ആരോഗ്യമന്ത്രാലയം രംഗത്ത് വന്നു. ന്യൂമോണിയ കൊവിഡിനേക്കാള്‍ മാരകമല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എംബസി പ്രസ്താവന അടിസ്ഥാനമാക്കി ചൈനീസ് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ വ്യാജമാണെന്നും കസാക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related posts

Leave a Comment