കോട്ടയം: മുന്നറിയിപ്പുകൾ എത്ര വന്നാലും പെണ്‍കുട്ടികളുടെ സെൽഫി ഭ്രമത്തിന് കുറവില്ല. അടുത്ത നാളുകളിൽ പുറത്തു വന്ന കേസുകളുടെ പശ്ചാത്തലം സെൽഫിയായിരുന്നു. ഫേസ് ബുക്ക് സൗഹൃദത്തിലൂടെ ബന്ധം സ്ഥാപിച്ച് തുടക്കം. നേരിട്ടു കാണുന്പോൾ ഒരു സെൽഫി. ഈയൊരൊറ്റ സെൽഫിയാണ് പലരുടെയും ജീവിതം മാറ്റി മറിച്ചത്.
സെൽഫി സാമൂഹ്യ മാധ്യമങ്ങളിൽ ഇടുമെന്നു ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ ദുരുപയോഗിക്കാൻ അവസരമൊരുക്കിയ നിരവധി സംഭവങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും കുട്ടികളുടെ സെൽഫി ഭ്രമത്തിന് ഒട്ടും കുറവില്ല.
മാളുകളിലും മറ്റും സെൽഫിയെടുക്കുന്നത് സ്ഥിരം കാഴ്ചയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കുട്ടികളും രക്ഷാകർത്താക്കളും ശ്രദ്ധിക്കാൻ കോട്ടയം ജില്ലാ പോലിസ് മേധാവി ഹരിശങ്കർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാമുകൻ അടിച്ചത് വെറും തലോടൽ എന്ന് പെണ്‍കുട്ടി
ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ഭാഗമായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങളുടെ വെളിച്ചത്തിൽ സാമൂഹ്യ മാധ്യമങ്ങളുടെ വർണപ്പൊലിമയിൽ ആകൃഷ്ടരായി ഈയാംപാറ്റകളെ പോലെ സ്വജീവിതം നഷ്ടപ്പെടുത്തുന്ന കുമാരീകുമാരന്മാർക്ക് എന്താണ് സംഭവിച്ചത്, സാമൂഹ്യമാധ്യമങ്ങളും കംപ്യൂട്ടറും ഉപയോഗിക്കുന്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നൊക്കെയുള്ള നിർദേശങ്ങൾ പോലീസ് നല്കുന്നു.
കഴിഞ്ഞ ദിവസം കല്ലറയിൽ നിന്ന് പിടിയിലായ ജിൻസു തന്റെ ഇരകളായ പെണ്‍കുട്ടികളുടെ വീട് തന്നെയാണ് പീഡനത്തിനായി ഉപയോഗിച്ചിരുന്നത്. പെണ്‍കുട്ടികളുടെ കൈയിൽനിന്നും സ്വർണാഭരണങ്ങളും പണവും കൈപ്പറ്റുന്ന കാമുകന്മാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. കോട്ടയം ടൗണിൽ കഴിഞ്ഞ ദിവസം കോളജ് കുമാരനായ കാമുകൻ കാമുകിയുടെ കരണത്ത് പല പ്രാവശ്യം ആഞ്ഞടിച്ചത് കണ്ടുനിന്ന ഒരാൾ ഗുരുകുലം ടീമിനെ അറിയിച്ചു.
അന്വേഷിച്ച പോലീസിനോട് കാമുകന്റെ ചോദ്യം അടി കൊണ്ടയാൾക്ക് പരാതി ഇല്ലെങ്കിൽ നിങ്ങൾക്കെന്താ പരാതി. സ്വന്തം അച്ഛൻ ഇതുവരെ തല്ലിയിട്ടില്ലാത്ത പെണ്‍കുട്ടി എന്തിനാണ് കാമുകനെ ഭയപ്പെടുന്നതെന്നും വ്യക്തമല്ല. എന്റെ മുഖത്ത് തലോടുക മാത്രമാണ് കാമുകൻ ചെയ്തത് എന്നായിരുന്നു അടികൊണ്ട പെണ്‍കുട്ടിയുടെ മറുപടി.
പോലീസിന്റെ നിർദേശം ഇങ്ങനെ:
1. വിദ്യാർഥികളായ കുട്ടികൾക്ക് ഒരു കാരണവശാലും മൊബൈൽ ഫോണ്‍ വാങ്ങി നൽകരുത്.
2. അത്യാവശ്യം രക്ഷിതാക്കളുടെ മൊബൈൽ ഫോണ്‍ നൽകാം. രക്ഷിതാക്കളുടെ സാമീപ്യത്തിൽ മാത്രം.
3. പെണ്‍കുട്ടികൾ കൂട്ടുകാരായ പെണ്‍കുട്ടികളുടെ പേരിൽ സേവ് ചെയ്തിരിക്കുന്ന നന്പരുകൾ അവരുടേത് തന്നെ ആണെന്ന് ഉറപ്പു വരുത്തുക.
4. അലാറം വയ്ക്കാൻ രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ കുട്ടികൾക്ക് നൽകേണ്ടതില്ല. കുറഞ്ഞ ചെലവിൽ ഒരു അലാറം വാങ്ങി നൽകുക.
5. രക്ഷിതാക്കൾ അറിയാതെ കുട്ടികൾ ഫേസ് ബുക്ക്, ഇൻസ്റ്റാ ഗ്രാം അക്കൗണ്ട് തുടങ്ങിയവ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. പരിചയമില്ലാത്തവർ ഫ്രണ്ട് ലിസ്റ്റിൽ ഇല്ല എന്ന് ഉറപ്പു വരുത്തുക. മെസഞ്ചറിലെ ചാറ്റുകൾ ഇടയ്ക്കിടെ പരിശോധിക്കുക.
6. കുട്ടികൾ അറിയാതെ തന്നെ അവരുടെ ബാഗുകൾ, അലമാരകൾ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക.
7. പെണ്‍കുട്ടികളുടെ ചിത്രങ്ങൾ ഫേസ് ബുക്കിലും വാട്സ് ആപ്പിലും ഉപയോഗിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തുക.
8. തന്റെ കൂടെ സെൽഫി എടുക്കാൻ ശ്രമിക്കുന്ന ആണ്‍കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന് പെണ്‍കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തുക.
9. രാത്രികാലങ്ങളിൽ വീടിനു പുറത്തേയ്ക്കുള്ള വാതിലുകൾ പൂട്ടി താക്കോലുകൾ രക്ഷിതാക്കൾ സൂക്ഷിക്കുക.
10. അസൈൻമെന്റുകൾ, നോട്ടുകൾ എന്നിവ വാട്സ്ആപ്പ് വഴി കൂട്ടുകാർ അയച്ചു നൽകുന്നതും കൂട്ടുകാർക്ക് അയച്ചു കൊടുക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടതില്ല.
11. രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളുടെ ലോക്ക് പാറ്റെണ് , പാസ് വേർഡ് എന്നിവ കുട്ടികൾക്ക് നൽകാതിരിക്കുക. ആവശ്യമുള്ളപ്പോൾ അവർ കാണാതെ തന്നെ അണ് ലോക്ക് ചെയ്ത് നൽകുകയും ചെയ്യുക.
12. കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കാണപ്പെട്ടാൽ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാരണം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക
13. കുട്ടികളുടെ മുൻപിൽ വച്ച് രക്ഷിതാക്കൾ വഴക്കിടാതിരിക്കുക. ഒരാൾ ശാസിക്കുന്പോൾ മറ്റൊരാൾ ഇടപെടാതിരിക്കുക. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പങ്കാളി മാത്രമുള്ളപ്പോൾ തെറ്റ് ചൂണ്ടിക്കാണിക്കുക. രക്ഷിതാക്കളുടെ ഇടയിലുള്ള മാനസീകമായ വിയോജിപ്പ് കണ്ടെത്തി കുട്ടികൾ അത് ചൂഷണം ചെയ്യാൻ സാധ്യത ഉണ്ട്.
14. തങ്ങളുടെ നഗ്ന ഫോട്ടോ ചോദിക്കുന്ന ഒരാളുടെയും ഉദ്ദേശ്യം നന്നല്ല എന്ന് പെണ്‍കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക
15. നല്ല സ്പർശത്തിന്റെയും മോശം സ്പർശത്തിന്റെയും അർഥം പെണ്‍കുട്ടികളെ മനസിലാക്കി കൊടുക്കുക.
16. മാതാവും പിതാവും ഒന്നിച്ചിരുന്ന് കുട്ടിക്ക് സ്ത്രീ പുരുഷ ലൈംഗികതയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കി നൽകുക.
പോലീസിനെ വിളിക്കാനുള്ള നന്പരുകൾ
മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്ന കുട്ടികളെ കുറിച്ചും ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടികളെ കുറിച്ചും വിവരം ലഭിച്ചാൽ ആയവരെ ഈ വിപത്തുകളിൽ നിന്നും രക്ഷിക്കുന്നതിനും പുനരധിവാസം നടത്തുന്നതിനും ഗുരുകുലം ടീം സദാ സന്നദ്ധരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ജില്ലാ പോലിസ് മേധാവിയുടെ കീഴിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് (അഡ്മിൻ )കോട്ടയം വിനോദ് പിള്ള നോഡൽ ഓഫീസറായും , ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് കോട്ടയം ആർ ശ്രീകുമാർ ഓപ്പറേഷനൽ ഹെഡ് ആയുമാണ് കോട്ടയം ജില്ലയിൽ ഈ പദ്ധതി പ്രവർത്തിക്കുന്നത്.
ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്ന പക്ഷം കോട്ടയം ഡിവൈഎസ്പി ഓഫീസിലെ 0481-2564103 എന്ന നന്പരിലേക്കോ കോട്ടയം ഡിവൈഎസ്പിയുടെ 9497990050 , ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് (അഡ്മിൻ )കോട്ടയം 9497990045, ഓപ്പറേഷൻ ഗുരുകുലത്തിന്റെ കോ- ഓർഡിനേറ്റർമായ കോട്ടയം ഡി വൈ എസ് പി ഓഫീസിലെ സീനിയർ സിവിൽ പോലിസ് ഓഫീസർ അരുണ്‍ കുമാർ കെ. ആർ ന്റെ 9447267739 , വനിതാ സിവിൽ പോലിസ് ഓഫീസർ മിനിമോൾ കെ. എം ന്റെ 9497931888 എന്നീ നന്പരുകളിലേക്ക് ഏതൊരാൾക്കും വിവരങ്ങൾ നൽകാവുന്നതാണ്.