ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി ബില്ലിൽ ഏതെങ്കിലും മതവിഭാഗത്തിന്റെ പേരു പ്രത്യേകം ചേർക്കരുതെന്ന് മോദി സർക്കാരിനു മുന്നറിയിപ്പു ലഭിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഭരണഘടനാ വിദഗ്ധനും ലോക്സഭാ സെക്രട്ടറി ജനറലുമായിരുന്ന സുഭാഷ് കശ്യപ് 2016ൽ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയെന്നാണു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും മതവിഭാഗത്തിന്റെ പേര് പ്രത്യേകം പരാമർശിക്കരുതെന്നും അയൽരാജ്യങ്ങളിലെ ‘പീഡന ന്യൂനപക്ഷങ്ങൾ’ എന്നു മാത്രമേ ചേർക്കാവൂ എന്നുമായിരുന്നു സുഭാഷിന്റെ മുന്നറിയിപ്പ്. പൗരത്വ ഭേദഗതി ബിൽ തയാറാക്കാൻ നിയോഗിക്കപ്പെട്ട സംയുക്ത പാർലമെന്ററി സമിതിക്കാണ് അദ്ദേഹം ഈ ഉപദേശം നൽകിയത്. എന്നാൽ ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ ഈ ഉപദേശം അവഗണിക്കുകയായിരുന്നു.
പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയ സ്ഥിതിക്ക് ഇനി കോടതിക്കു മാത്രമേ നിയമത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നും അല്ലെങ്കിൽ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തയാറാകണമെന്നും സുഭാഷ് ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. അതേസമയം, പൗരത്വ നിയമത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെയും അദ്ദേഹം വിമർശിച്ചു.
സംരക്ഷിക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെടുന്ന അതേ ഭരണഘടന തന്നെയാണ് പാർലമെന്റിന് പരമോന്നത പദവി ചാർത്തി നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴ്, എട്ട്, ഒന്പത് ലോക്സഭകളിൽ സെക്രട്ടറി ജനറലായിരുന്നു സുഭാഷ്. ഈ വർഷം ജനുവരിയിലാണ് പൗരത്വ ഭേദഗതി ബില്ലിൽ സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് സമർപ്പിച്ചത്. കശ്യപിന്റെ പേരെടുത്തു പറയാതെ തന്നെ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെക്കുറിച്ച് അതിൽ പരാമർശിക്കുന്നുമുണ്ട്.
2016ലാണ് ആദ്യമായി ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്. അവിടെനിന്നാണ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു നൽകുന്നത്. സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 2019 ജനുവരി എട്ടിന് ലോക്സഭ ബിൽ പാസാക്കി.
എന്നാൽ മേയിൽ സർക്കാരിന്റെ കാലാവധി അവസാനിച്ചതോടെ ബില്ലിനു ലഭിച്ച അനുമതി അസാധുവായി.തുടർന്നു ഡിസംബറിൽ നടന്ന ശീതകാല സമ്മേളനത്തിൽ വീണ്ടുമെത്തിയ ബിൽ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്ര സർക്കാർ ബിൽ പാസാക്കിയെടു ക്കുകയായിരുന്നു.