മനംനൊന്ത് ആത്മഹത്യയിലേക്ക്…! ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ കുറിപ്പും ഡയറിയും കണ്ടെടുത്തു; അന്വേഷണം ഊര്‍ജിതം

Death

ചെമ്പേരി(കണ്ണൂര്‍): വിദ്യാര്‍ഥിനിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുടിയാന്മല പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.  174ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. മരണത്തിനു മുന്പ് യുവതി എഴുതിയതെന്നു കരുതുന്ന കുറിപ്പും യുവതിയുടെ സ്വകാര്യ ഡയറിയും അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ പറഞ്ഞു.

അതേസമയം യുവതിയുടെ ഭര്‍ത്താവിനെ ചോദ്യംചെയ്തതില്‍ നിന്നും പീഡനത്തിന്‍റെയോ ആത്മഹത്യാ പ്രേരണയുടെയോ തെളിവുകളൊന്നും ലഭ്യമായിട്ടില്ലത്രെ. ഏറെകാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതയായ യുവതിക്ക് ഭര്‍തൃവീട്ടിലെ സാഹചര്യങ്ങള്‍ താന്‍ പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വിഭിന്നമായതില്‍ മനംനൊന്ത് ആത്മഹത്യയിലേക്ക് നയിച്ചതാകാന്‍ സാധ്യതയുള്ളതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനമെന്നും ഡിവൈഎസ്പി പറഞ്ഞു.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇരുവരുടെയും വിവാഹം. വെള്ളിയാഴ്ച പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ വച്ച് വിഷം അകത്തു ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍മരിയ ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്. മകളുടെ മരണത്തില്‍ സംശയം തോന്നിയ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. മരിച്ച ആന്‍മരിയയുടെ കൂട്ടുകാരികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. തളിപ്പറമ്പ് തഹസില്‍ദാര്‍ നാദിര്‍ഷാന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം സംസ്കരിച്ചു.

Related posts