കരുനാഗപ്പള്ളി: വീട്ടമ്മയേയും രണ്ട ര വയസുള്ള കുഞ്ഞിനേയും കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് വൈപ്പിൻ കര ബിനു നിവാസിൽ ബിനുകുമാറിന്റെ ഭാര്യ സൂര്യ (35) മകൻ ആദി ദേവ് (രണ്ടര) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് പ്രദേശവാസികൾ കണ്ടെത്തിയത്.
കുഞ്ഞിന്റെ കഴുത്തറുത്ത നിലയിലും, സൂര്യയുടെ കഴുത്തിലും ഇടതു കൈയിലും മുറിവുകളുള്ളതായും പോലീസ് പറയുന്നു.
സുനിൽകുമാറും ഭാര്യയും കുഞ്ഞുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ബിനുകുമാർ കൊല്ലത്ത് കട നടത്തുകയാണ്.
വെള്ളിയാഴ്ച്ച വൈകുന്നേരം കടയടച്ച് സന്ധ്യയോടെ വീടിനടുത്ത് എത്തിയപ്പോഴാണ് എത്രയും വേഗം വീട്ടിലെത്താൻ ഫോൺവിളി വരുന്നത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടിൽ കണ്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.
എന്നാൽ, വൈകുന്നേരത്തോടെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനാൽ ബന്ധുക്കൾ വീട്ടിൽ അന്വേഷിച്ചു.
കതക് അടച്ച നിലയിലായിരുന്നു. ഒടുവിൽ സമീപവാസികളായ ചിലരുടെ സഹായത്തോടെ ജനൽചില്ലുകൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.
ശനിയാഴ്ച ഫോറൻസിക്, വിരലടയാള വിദഗ്ധർ ഉൾപ്പടെ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സൂര്യയുടെ ബാഗിൽ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുള്ളതായും കടബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നതായുമാണ് കുറുപ്പിലെന്നും എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും പോലീസ് പറയുന്നു.
ഫോറൻസിക്ക് ഉദ്യോഗസ്ഥരായ ദിവ്യ, വയലറ്റ്, ദേവി, വിജയൻ എന്നിവരും എ സി പി സജീവ്, സി ഐ വിൻസന്റ്് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കോവിഡ് പരിശോധനയ്ക്കും പോസ്റ്റമോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ വിട്ടു നൽകും.
ആർ രാമചന്ദ്രൻ എംഎൽഎ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധീർ കാരിക്കൽ, റ്റി രാജീവ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണെൽ, ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ് തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.