മലപ്പുറം: സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത പുലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്പോൾ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരതപം പുറംതള്ളുന്നതിന് തടസം നേരിടുകയും ചെയ്യുന്നു.
ഇതേത്തുടർന്ന് ശരീരത്തിന്റെ ചില നിർണായക പ്രവർത്തനങ്ങൾ തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം.
ക്രമാതീതമായി ഉയർന്ന ശരീരതാപം, വരണ്ടതും ചുവന്ന് ചൂടായതുമായ ശരീരം, നേർത്ത നാഡീമിടിപ്പ് ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റം, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
സൂര്യാഘാതം മാരകമായതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം അഥവാ താപശരീരശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്നു ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
ചൂടുള്ള കാലവസ്ഥയിൽ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായധിക്യമുള്ളവരിലും രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലുമാണ് സൂര്യതാപം കൂടുതലായി കാണുന്നത്.
ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശിവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛർദിയും അബോധാവസ്ഥ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
ഇവയ്ക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ചൂട് മൂലമുള്ള തളർച്ചയോ, മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽപെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം ലഭ്യമാക്കുന്നതിനും ശ്രദ്ധിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
മുൻകരുതലുകൾ
വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുന്പോൾ ധാരാളം വെള്ളം കൂടിക്കുക. ദാഹം തോന്നിയില്ലെങ്കിൽപ്പോലും ഓരോ മണിക്കൂർ കൂടുന്പോഴും 2-4 ഗ്ലാസ് വെള്ളം കുടിക്കുക.
ധാരാളം വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക.
വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ ജോലി സമയം ക്രമീകരിക്കുക. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നു വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകിട്ടും കൂടുതൽ സമയം ജോലി ചെയ്യുക.
കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്പോൾ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറി നിൽക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
ചുടു കൂടുതലുള്ള അവസരങ്ങളിൽ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
പ്രായാധിക്യമുള്ളവരുടെയും (65 വയസിന് മുകളിൽ) കുഞ്ഞുങ്ങളുടെയും (നാല് വയസിനു താഴെയുള്ളവർ) മറ്റു രോഗങ്ങൾക്കു ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് (പ്രത്യേകിച്ച് ടിൻ/ ആസ്ബസ്റ്റോസ് മേൽക്കുരയാണെങ്കിൽ) പുറത്ത് പോകത്തക്ക രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടുക.
വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.