തൃശൂർ: താൻ ജയിച്ചാൽ തൃശൂരിന് മാറ്റമുണ്ടാകുമെന്ന് തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. തൃശൂരിനു വേണ്ടി മാത്രമായിരിക്കില്ല കേരളത്തിനു മൊത്തം വേണ്ടിയായിരിക്കും തന്റെ പ്രവർത്തനമെന്നും സുരേഷ്ഗോപി തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ജൂണ് നാലുവരെ കാത്തിരിക്കാമെന്നും താൻ ഈശ്വര വിശ്വാസിയാണെന്നും എല്ലാറ്റിനും മേലെ ഈശ്വരന്റെ ശക്തി കാത്തുരക്ഷിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തിന് ആത്മവിശ്വാസം ഇരട്ടിയായിട്ടുണ്ടെന്നും ക്രോസ് വോട്ടിംഗിൽ ആകുലതയില്ലെന്നും 2019ലെ റിസൾട്ടിനു ശേഷം ജനങ്ങൾക്കും ക്രോസ് വോട്ടിംഗിനെക്കുറിച്ച് ബോധ്യമുണ്ടായിട്ടുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.മത്സരിച്ചത് എംപിയാകാനാണ്. എംപിയായാൽ കേന്ദ്രമന്ത്രിയേക്കാൾ നല്ലരീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
ജനസേവനത്തിന് മന്ത്രിയാകണമെന്നില്ല. എന്റെ സന്പാദ്യം എന്റെ തൊഴിലിലിൽ നിന്നാണ്. രാഷ്ട്രീയത്തിൽ നിന്നല്ല ഞാൻ സന്പാദ്യമുണ്ടാക്കുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പുവരെ എനിക്ക് എന്റെ സന്പാദ്യമുണ്ടാക്കാനുള്ള തൊഴിൽ ചെയ്യാൻ അവസരം നൽകണമെന്ന് പ്രധാനമന്ത്രിയോടും രാജ്യരക്ഷ മന്ത്രിയോടും അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കാർ കള്ളവോട്ടു ചേർത്തതായുള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശവക്കല്ലറയിൽ നിന്നാരും വന്ന് വോട്ടു ചെയ്തിട്ടില്ലല്ലോ എന്നായിരുന്നു സുരേഷ്ഗോപിയുടെ മറുചോദ്യം. ആരോപണമുന്നയിക്കുന്നവരുടെ പാരന്പര്യം അതാണല്ലോ എന്നും സുരേഷ്ഗോപി ചൂണ്ടിക്കാട്ടി. ലിസ്റ്റിൽ പേരുള്ളവർക്ക് വോട്ടു ചെയ്യാൻ അവസരം നൽകിയേ പറ്റു. അവർ രണ്ടു വോട്ടു ചെയ്തിട്ടുണ്ടോയെന്ന് നോക്കണം.
ജയിച്ചാൽ തൃശൂരിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്തതും സംസാരിച്ചതും. എതിർസ്ഥാനാർഥികളെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. നിശബ്ദ പ്രചാരണ ദിവസം വോട്ടർമാർക്ക് അവരുടെ തീരുമാനത്തെക്കുറിച്ച് ചിന്തിക്കാനുള്ളതാണ്. അതുകൊണ്ടുതന്നെയാണ് നിശബ്ദ പ്രചരണദിവസം താൻ മണ്ഡലത്തിൽനിന്നു വിട്ടുനിന്നത്. അതിനേറെ പഴികേട്ടത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പൂരം വിവാദം സംബന്ധിച്ച ചോദ്യത്തിന് കാക്കിയിട്ട ഉദ്യോഗസ്ഥൻ മുകളിൽനിന്നു ഉത്തരവു കിട്ടാതെ ഒരു നീക്കത്തിനും തയാറാവില്ലെന്നും ആഭ്യന്തര വകുപ്പിനു മേൽ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രാദേശിക ഭരണനേതൃത്വത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് എല്ലാം നടന്നിരിക്കുന്നതെന്നും സുരേഷ്ഗോപി പറഞ്ഞു.
സ്വന്തം ലേഖകൻ