തിരുവനന്തപുരം: ആശാ പ്രവർത്തകർക്ക് നല്ലത് സംഭവിച്ചേ മതിയാകൂ അതാണ് തന്റെ പക്ഷമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആശാ പ്രവർത്തകരുടെ വിഷമങ്ങളും അവർക്ക് പറയാനുള്ളതും നേരിട്ട് കേട്ടു. അക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ള അധികൃതരെ ധരിപ്പിച്ചു. അതിന്റെ ഫലം നേരിയ തോതിൽ ലഭിച്ചു തുടങ്ങി.
ആശമാരുടെ സമര സ്ഥലത്ത് വന്നത് പാർട്ടിക്കാരനൊ കേന്ദ്രമന്ത്രിയൊ ആയിട്ടില്ല. സാധാരണ ആക്ടിവിസ്റ്റ് എന്ന നിലയിലാണ് വന്നത്. സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയാൻ താൽപ്പര്യമില്ല. പണം കായ്ക്കുന്ന മരമൊന്നുമില്ല. അവർ പറഞ്ഞ ഉടൻ എടുത്തു കൊടുക്കാൻ പറ്റില്ല. താൻ ആരെയും കുറ്റം പറയുന്നില്ലന്നും അദ്ദേഹം വ്യക്താമാക്കി.
‘എന്റെ വഴി വേറെയാണ്. ആശാ വർക്കർമാരുടെ വിഷയത്തിൽ ഇടപെട്ടത് ബിജെപിക്കാരനായല്ല മന്ത്രിയായല്ല എംപിയും ആയല്ല. സോഷ്യൽ ആക്ടിവിസ്റ്റ് ആയാണ് ഇടപെടൽ നടത്തിയത്. എന്റെ പാർട്ടി നയിക്കുന്ന ഭരണമാണ് അതിനെ പിന്തുണയ്ക്കുന്നത്. നിങ്ങൾ സിക്കിമിനെയും ആന്ധ്ര പ്രദേശിനെയും കണ്ടുപഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ’ എന്ന് സുരേഷ് ഗോപി പറഞ്ഞു.
ആശമാർക്ക് നല്ലത് സംഭവിക്കണമെന്നും അതിന് ആലോചിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. സമയം എടുക്കും. ഇന്ന് രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ ആശാപ്രവർത്തകരുടെ സമരപന്തലിൽ മുന്നിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.