
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്ന തരത്തിലുള്ള ശബ്ദസന്ദേശം തന്റേതു തന്നെയെന്നു സ്ഥിരീകരിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉന്നത നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഈ നീക്കത്തിനു നേതൃത്വം നൽകിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ് സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്.
കൊച്ചിയിൽ ഇഡി കസ്റ്റഡിയിലായിരിക്കെ, അഞ്ചു വനിതാ പോലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും തുടർന്നു ഫോണ് സ്വപ്നയ്ക്കു കൈമാറുകയും ചെയ്തെന്നാണു വിവരം.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും കൃത്യമായി വായിച്ചുനോക്കാൻ സാവകാശം നൽകാതെ മൊഴിപ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയർത്തിയിരുന്നു.
നേരത്തെ, ശബ്ദസന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് ദക്ഷിണ മേഖല ജയിൽ ഡിഐജി അജയകുമാർ റിപ്പോർട്ട് നൽകിയിരുന്നു.
ശബ്ദവുമായി സാമ്യമുണ്ടെന്നും എന്നാൽ തന്റെ ശബ്ദമാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നുമാണ് സ്വപ്ന ഡിഐജിക്ക് നൽകിയ മൊഴി.
ശബ്ദസന്ദേശത്തിൽ കൂടുതലും കൃത്യമായ മലയാളത്തിലാണ് സംസാരം. രണ്ടോ മൂന്നോ വാക്കേ ഇംഗ്ലീഷിലുള്ളൂ. എന്നാൽ താൻ മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതലും ഇംഗ്ലിഷിലാണ് സംസാരിക്കുന്നത്.
മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരികയെന്നും സ്വപ്ന ജയിൽ ഡിഐജിയോട് പറഞ്ഞു.ജയിൽ ഡിജിപി ഋഷിരാജ് സിംഗിനാണ് ജയിൽ ഡിഐജി റിപ്പോർട്ട് കൈമാറിയത്.
ശബ്ദസന്ദേശം കൃത്രിമമാണോയെന്ന് വിശദ അന്വേഷണം നടത്തണമെന്നും ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.