കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തത്തിന് ഇന്ന് ഏഴാണ്ട്; തീരാവേദനകളുമായി നിരവധി പേര്‍

KLM-TANKER കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പുത്തന്‍തെരുവ് ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇന്ന് ഏഴുവയസ്. അഗ്‌നിഗോളം വിഴുങ്ങിയ തീരാവേദനകളുമായി ഇപ്പോഴും നിരവധി പേര്‍ ജീവിതം തള്ളി നീക്കുന്നു. രക്ഷാപ്രവര്‍ത്തകരടക്കം 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ദുരന്തത്തിന് കാരണമായ ഗ്യാസ് ടാങ്കര്‍ ലോറി ഇപ്പോഴും ബാക്കിപത്രമായി ദേശീയപാതയോരത്ത് കാടുമൂടി കിടക്കുന്നു.

അതോടൊപ്പം ടാങ്കര്‍ ലോറി അപകടം ദേശീയപാതയില്‍ പതിവായി തുടരുന്നു. അന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ കരുനാഗപ്പള്ളി ഫയര്‍സ്‌റ്റേഷനു ഇനിയും ശാപമോക്ഷം ലഭിച്ചില്ല. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ കനിവ് തേടിയെത്തിയതിന്റെ ആശ്വസത്തില്‍ രണ്ടു കുടുംബങ്ങള്‍.

2009 ഡിസംബര്‍ 31ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. പാചകവാതക ചോര്‍ച്ചയെ തുടര്‍ന്ന് ടാങ്കറിന്റെ വാല്‍വ് പൊട്ടിതെറിച്ചുണ്ടായ അഗ്‌നിയില്‍ പന്ത്രണ്ട് മനുഷ്യജീവനുകളാണ് നഷ്ടമായത്. ടാങ്കര്‍ മറിഞ്ഞതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയവരാണ് മരണത്തിന് കീഴടങ്ങിയത്.

സുനാമി ദുരന്തത്തിനുശേഷം കരുനാഗപ്പള്ളിയിലുണ്ടായ മറ്റൊരു വലിയ ദുരന്തമായിരുന്നു ഗ്യാസ് ടാങ്കര്‍ അപകടം. ഡിസംബര്‍ മാസം കരുനാഗപ്പള്ളി നിവാസികള്‍ക്ക് മറക്കാനാകില്ല. ചവറ പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസകാരും, കായംകുളം ഫയര്‍സ്‌റ്റേഷനിലെ ഫയര്‍മാന്‍, സമീപത്തെ കശുവണ്ടി ഫാക്ടറിയിലെ ജോലി ചെയ്ത് വന്ന അന്യസംസ്ഥാനക്കരായ മുന്നുപേരും, ഇവിടെത്തെ ക്ലര്‍ക്കായി ജോലി നോക്കി വന്ന ആയുര്‍ സ്വദേശിയും, കുന്നത്തൂര്‍ സ്വദേശി സെക്യൂരിറ്റി ജീവനക്കാരനും, നാട്ടുകാരായ നാലുപേരുമാണ് ദുരന്തത്തില്‍ മരണമടഞ്ഞത്.

കരുനാഗപ്പള്ളി ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ വി.സി വിശ്വനാഥ്, കായംകുളം ഫയര്‍സ്‌റ്റേഷനിലെ വിനോദ്കുമാര്‍, നാട്ടുകാരനായ പുത്തന്‍തെരുവ് സ്വദേശി നിയാസ് എന്നിവര്‍ ഇപ്പോഴും ദുരന്തം നല്‍കിയ പാടുകളുമായി കഴിയുന്നു.പുത്തന്‍ തെരുവ് ജംഗ്ഷനിലെ വ്യാപരസ്ഥാപനങ്ങള്‍ക്കും,സമീപത്തെ വീടകള്‍ക്കും കേടുപാടുകളുണ്ടായി. ഇതോടപ്പം വാഹനങ്ങള്‍ കത്തിയമരുകയും ചെയ്തിരുന്നു. മരിച്ചവര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധകാട്ടിയിരുന്നു. പുത്തന്‍തെരുവ് ജംഗ്ഷന്‍ പഴയ സ്ഥിതിയിലായെങ്കിലും ദുരന്തത്തിനിടയാക്കിയ ടാങ്കര്‍ ഇപ്പോഴും ഇവിടെത്തെ ജനങ്ങള്‍ക്ക് ഭീതിയുണര്‍ത്തി കാട് മൂടി കിടക്കുന്നു.

ഇതോടൊപ്പം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ സ്ഥിതി ദയനീയമാണ്. കുടംബത്തിന്റെ അത്താണിയായിരുന്നു മരിച്ച പലരും. മരിച്ചവരുടെ ആശ്രിതര്‍ക്കെല്ലാം ജോലി നല്കുമെന്ന് പറഞ്ഞെങ്കിലും രണ്ടുപേര്‍ ഏഴുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ രണ്ടുപേര്‍ക്ക് ഇന്ന് നിയമന ഉത്തരവ് കൈമാറും.

തഴവ, തൊടിയൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് ഇന്ന് നിയമന ഉത്തരവ് കൈമാറുന്നത്. മരിച്ച തഴവ താഴൂര്‍ കിഴക്കതില്‍ നാസറിന്റെ ഭാര്യ ഷീജ, തൊടിയൂര്‍ പറക്കുളത്ത് കിഴക്കതില്‍ റഷീദിന്റെ ഭാര്യ റഷീദ എന്നിവര്‍ക്കാണ് കശുവണ്ടി വികസനകോര്‍പ്പറേഷനില്‍ ജോലി നല്‍കുക. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹനന്‍, ഡയറക്ടര്‍ പി.ആര്‍.വസന്തന്‍ എന്നിവര്‍ മരിച്ചവരുടെ വീടുകളില്‍ നേരിട്ടെത്തി നിയമന ഉത്തരവ് കൈമാറും.

ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ജോലി നല്‍കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും മരിച്ച രണ്ട് കുടംബങ്ങളിലെ ബന്ധുക്കള്‍ക്കുള്ള ജോലി ദുരന്തം നടന്ന് ഏഴുവര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചിരുന്നില്ല. ദുരന്തവാര്‍ഷികത്തില്‍ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ക്കൊപ്പം സര്‍ക്കാര്‍ കനിവും ഇവരെ തേടി എത്തിയിരിക്കുകയാണ്.

ദുരന്തത്തിനുശേഷം കേസന്വേഷണം നടത്തിയ ടി.എസ് സേവ്യര്‍ ഒന്നരവര്‍ഷത്തിനുശേഷം കുറ്റപത്രം കരുനാഗപ്പള്ളി കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും പിന്നീട് കരുനാഗപ്പള്ളികോടതിയില്‍ നിന്നും ജില്ലാകോടതിയിലേക്ക് മാറ്റിയിരുന്നു. നാല്‌പേരെ പ്രതികളാക്കിയാണ് കേസെടുത്തത്. വാഹനത്തിന്റെ പഴക്കവും, ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് പ്രാഥമിക ഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം പാചകവാതകവുമായി പോകുന്ന ടാങ്കര്‍ ലോറികള്‍ ഭീതിയുണര്‍ത്തിയാണ് ഇപ്പോഴും ദേശീയപാത വഴി കടന്നു പോകുന്നത്.

അപകടങ്ങള്‍ ഈ മേഖലയില്‍ പതിവയി മാറുന്നു. ഈ വര്‍ഷം ടാങ്കര്‍ ലോറികള്‍ കരുനാഗപ്പള്ളിയ്ക്കും ഓച്ചിറയ്ക്കും ഇടയില്‍ നാട്ടുകാരെ ഭീതിയിലാക്കി അപകടത്തില്‍പ്പെട്ടിരുന്നു.അതേസമയം ടാങ്കര്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ കരുനാഗപ്പള്ളി ഫയര്‍ സ്‌റ്റേഷനു ഇനിയും ശാപമോക്ഷം ലഭിച്ചില്ല. വാടക കെട്ടിടത്തില്‍ യാതൊരു സൗകര്യവുമില്ലാതെ നാടിന്റെ രക്ഷയ്ക്കായി കാത്തിരിക്കുന്ന ഇവരുടെ അവസ്ഥ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇനിയും പരിഗണിച്ചിട്ടില്ല.

സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കാടുമൂടി കിടന്നു നശിക്കുമ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്‌റ്റേഷന്റെ പരാധീനതകള്‍ക്ക് പരിഹാരം കാണാന്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.സുനാമിദുരന്തം, ടാങ്കര്‍ ദുരന്തം ദേശീയപാതയിലെ വന്‍ അപകടങ്ങള്‍ എന്നിവിടങ്ങളില്‍ ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഫയര്‍സ്‌റ്റേഷന്റെ അവസ്ഥയ്ക്ക് ഉടന്‍ പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts