പ്രണയക്കൊലകളും പ്രണയത്തിന്റെ പേരിലുള്ള ആത്ഹത്യകളും പെരുകുന്ന പശ്ചാത്തലത്തിൽ പ്രമുഖ മനഃശാസ്ത്ര വിദഗ്ധനായ സി.ജെ. ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങൾ ശ്രദ്ധേയമാണ്.
പ്രണയിക്കുമ്പോള്‍ കരുതേണ്ട ചില ജാഗ്രതകളെക്കുറിച്ച് അദ്ദേഹം എഴുതുന്നു. അത്തരത്തിലുള്ള പത്ത് നിര്‍ദേശങ്ങളാണ് ഡോക്ടര്‍ മുന്നോട്ടുവയ്ക്കുന്നത്.
1. എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാല്‍ മതിയെന്ന വാശി കാണിക്കുന്നത് അപായസൂചനയാണ്.
അനുസരിക്കാതെ വരുമ്പോള്‍ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ് ലിംഗുമൊക്കെ കാമുകനോ കാമുകിയോ പുറത്തെടുക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.
2. എവിടെ പോകണം, ആരോട് മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ്.
3. ഫോണില്‍ കാള്‍ ലിസ്റ്റ് പരിശോധിക്കല്‍, മെസേജ് നോക്കല്‍, സോഷ്യല്‍ മീഡിയയില്‍ എന്ത് ചെയ്യുന്നുവെന്ന തെരച്ചില്‍ ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയലക്ഷണങ്ങളാണ്.
4. ഫോണ്‍ എന്‍ഗേജ്ഡ് ആകുമ്പോഴും, എടുക്കാന്‍ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.
5. നിനക്ക് ഞാനില്ലേയെന്ന മധുര വര്‍ത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താന്‍ നോക്കുന്നത് നീരാളിപ്പിടിത്തത്തിന്റെ തുടക്കമാകാം.
6. ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കില്‍ ജാഗ്രത പാലിക്കണം .
7. നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തില്‍ വിളിക്കുകയും മെസേജ് അയയ്ക്കുകയും, ഇപ്പോള്‍ തിരക്കാണെന്നു പറയുമ്പോള്‍ കോപിക്കുകയും ചെയ്യുന്ന ശൈലികള്‍ ഉണ്ടാകുമ്പോള്‍ സൂക്ഷിക്കണം.
8. നീ എന്നെ വിട്ടാല്‍ ചത്ത് കളയുമെന്നോ, നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചില് ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്. ശരീര ഭാഗങ്ങള്‍ മുറിച്ചു പടം അയച്ച് വിരട്ടുന്നത് ദുരന്ത സൂചനയാണ്.
9. പ്രണയഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും, നിസാരകാര്യങ്ങളില്‍ നിയന്ത്രണം വിട്ട് കോപിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയും പിന്നെ ‘സോറി… സോറി’യെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാന്‍ പാടില്ല.
10. മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാല്‍ അസൂയ, വൈകാരികമായി തളര്‍ത്തല്‍. സംശയിക്കല്‍ തുടങ്ങിയ പ്രതികരണങ്ങള്‍ പേടിയോടെ തന്നെ കാണണം.
ഈ പത്തു സൂചനകളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ സമാധാനപൂര്‍ണമായ പ്രണയം അസാധ്യം. ഈ പ്രണയവണ്ടിയില്നിന്നും ഇറങ്ങുന്നതാണ് ബുദ്ധി.