ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന രക്ഷാദൗത്യം ! വെള്ളം നിറഞ്ഞ ഒമ്പതോളം അറകളാണുണ്ടായിരുന്നത്; അതിസാഹസികമായ രക്ഷാദൗത്യത്തെക്കുറിച്ച് ആന്‍ഡേഴ്‌സണ്‍ പറയുന്നതിങ്ങനെ…

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയ സംഭവത്തെ ശ്വാസം അടക്കിപ്പിടിച്ചാണ് ലോകം നോക്കിക്കണ്ടത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന ദൗത്യം എന്നാണ് ദൗത്യസംഘാംഗമായ ഡെറിക് ആന്‍ഡേഴ്‌സണ്‍ രക്ഷാപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കുന്നത്.ഫുട്ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളെയും അവരുടെ പരിശീലകനെയും വെള്ളം നിറഞ്ഞ ഗുഹയില്‍നിന്നു രക്ഷിച്ചത് ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു.

ഗുഹയ്ക്കുള്ളില്‍ ഒട്ടും വെളിച്ചമില്ലാത്തതും വെള്ളം നിറഞ്ഞതുമായ പത്തോളം അറകളാണുണ്ടായിരുന്നത്. കുട്ടികളുമായി ഇത്തരം ഓരോ അറയും മറികടക്കാന്‍ അരമണിക്കൂറിലേറെ വീതമാണെടുത്തത്. കുട്ടികളുമായി നാലു കിലോമീറ്റര്‍ താണ്ടുന്നതിനിടെ ചിലയിടങ്ങളില്‍ കുത്തനെയുള്ള, ‘ചതിക്കെണികളുള്ള’ പാറക്കെട്ടിലൂടെ കയറുകയും ഇറങ്ങുകയും വേണ്ടിവന്നു. കുട്ടികളും അവരുടെ കോച്ചും അവിശ്വസനീയമാം വിധം മനോധൈര്യമുള്ളവരായിരുന്നെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള യു.എസ്. വ്യോമസേനയില്‍നിന്നുള്ള വിദഗ്ധനാണ് ആന്‍ഡേഴ്സണ്‍. കോച്ചിന്റെയും കുട്ടികളുടെയും ഇച്ഛാശക്തി അപാരമായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി ജൂണ്‍ 28 നു ഗുഹാമുഖത്ത് എത്തിയപ്പോള്‍തന്നെ പ്രതിസന്ധികളും തുടങ്ങി. മേഖലയില്‍ മഴക്കാലമാണ്. ഞങ്ങള്‍ ഗുഹയിലേക്കു കയറുമ്പോള്‍ കാര്യമായി വെള്ളമില്ലായിരുന്നു. എന്നാല്‍, അരമണിക്കൂറിനുള്ളില്‍ 2-3 അടി ഉയരത്തില്‍ വെള്ളം നിറഞ്ഞു. ഗുഹാമുഖത്തായിരുന്നു ഇത്. ഇതോടെ കരുതിയതിനേക്കാള്‍ പ്രയാസകരമാകും ദൗത്യമെന്നു വ്യക്തമായി. കൂടുതല്‍ ദിവസം കുട്ടികളെ ഉള്ളില്‍നിര്‍ത്തുന്നത് അപകടമാകുമെന്നു ബോധ്യമായതോടെതാണ് ഉടന്‍ പുറത്തെത്തിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ബഡ്ഡി ഡൈവിംഗിലൂടെ കുട്ടികളെ രക്ഷിക്കാന്‍ ഇറങ്ങും മുമ്പ് മുങ്ങല്‍ വിദഗ്ധര്‍ പ്രദേശത്തെ നീന്തല്‍ക്കുളത്തില്‍ പരിശീലനവും നടത്തി. ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ തൂക്കവും ഉയരവുമുള്ള പ്രദേശവാസികളായ കുട്ടികളെ ഉപയോഗിച്ചായിരുന്നു പരിശീലനം.

ദൗത്യത്തില്‍ ഏറ്റവും പ്രധാനം മുഖം മറയ്ക്കാണുള്ള പ്രത്യേക പ്രഷര്‍ മാസ്‌കായിരുന്നു. പുറത്തേക്കു നീന്തുന്നതിനിടെ കുട്ടിയുടെ മാസ്‌കിനുള്ളില്‍ വെള്ളം കയറിയാലും മര്‍ദംമൂലം അതു പുറത്തേക്കു കളയുന്ന തരത്തിലുള്ള മാസ്‌കാണു ധരിച്ചിരുന്നത്. ഈ രീതിയില്‍ ഗുഹയില്‍ നീന്തുമ്പോള്‍ ഒരു കയര്‍ കെട്ടേണ്ടിയിരിക്കുന്നു. അതാണ് നിങ്ങളുടെ ജീവരേഖ. അകത്തേക്കുപോകുമ്പോള്‍ പുറത്തേക്കുള്ള വഴിയും ഉറപ്പാക്കണം. 40-50 മീറ്ററില്‍ കയര്‍ കെട്ടാന്‍ ആറു മണിക്കൂര്‍ വരെയാണെടുത്തത്. ഓരോ രക്ഷാദൗത്യത്തിലും നൂറോളം ആളുകള്‍ ഗുഹയ്ക്കുള്ളിലുണ്ടായിരുന്നു. ഒമ്പത് അറകളും കടന്ന് പുറത്തെത്തുന്നതിനിടെ ഓരോ കുട്ടിയും കുറഞ്ഞത് ഒരു ഡസന്‍ ആളുകളുടെ കൈകളിലൂടെ കടന്നുപോയിട്ടുണ്ട്.ചിലയിടങ്ങളില്‍ രണ്ടു മുങ്ങല്‍ വിദഗ്ധരുമായി കുട്ടിയെ ബന്ധിപ്പിച്ചിരുന്നു, വളരെ ഇടുങ്ങിയ സ്ഥലങ്ങളില്‍ ഒരാളുമായിട്ടും. ഗുഹയിലുടനീളം ഓക്സിജന്‍ സിലിണ്ടറുകള്‍ സ്ഥാപിച്ചിരുന്നു. ഇടയ്ക്കു തളര്‍ന്നു പോവുകയായിരുന്നെങ്കില്‍ പണി പാളിയേനെ എന്നും ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കുന്നു.

Related posts