സർക്കാർ തീരുമാനിക്കട്ടേയെന്ന്…  തോമസ് ചാണ്ടിയുടെ രാജി ഉടനില്ല: നിയമോപദേശം വരെ കാത്തിരിക്കാൻ സിപിഎം സെക്രട്ടറിയേറ്റിൽ ധാരണ

തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം ലഭിക്കുന്നതുവരെ കാത്തിരിക്കാൻ സിപിഎം സെക്രട്ടറിയേറ്റിൽ ധാരണ. ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും യോഗം വിലയിരുത്തി.

തോമസ് ചാണ്ടിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. വിഷയത്തിൽ സർക്കാർ എജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. അതിനാൽ നിയമോപദേശം ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ നിയമോപദേശത്തിനുശേഷം വിഷയത്തിൽ ചർച്ച നടത്താമെന്നുമാണ് അഭിപ്രായമുണ്ടായത്.

സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ചാണ്ടിക്കെതിരെ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നത്. ഇനിയും കായൽ കൈയേറുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

വെല്ലുവിളി നടത്തിയ തോമസ് ചാണ്ടിക്കെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സിപിഐ ദേശീയ നേതൃത്വവും ഇടപ്പെട്ടിരുന്നു ഈ സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്‍റെ സെക്രട്ടറിയേറ്റ് യോഗം നടന്നത്.

Related posts