പാലക്കാട്: ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാന്പിളിൽ ചുമ മരുന്നിന്റെ സാന്നിധ്യം. കാക്കനാട് ലാബിൽ നിന്നും പുറത്ത് വന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. കള്ളിന്റെ വീര്യം കൂടാൻ കഫ് സിറപ്പ് ചേർക്കുന്നതാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ ഒമ്പതിലെ വണ്ണാമട(നമ്പർ 36), കുറ്റിപ്പള്ളം(59 ) ഷാപ്പുകളിൽനിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ഫലം ലഭിച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽനിന്നും കണ്ടെത്തിയത്.
വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള രാസപദാർത്ഥമാണിത്. മുമ്പ് സ്പിരിറ്റ് ഉൾപ്പെടെയുള്ളവ കള്ളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്റ്റാർച്ച് സാക്രിൻ, സോപ്പ് ലായനി, ഷാം പൂ എന്നിവയും കണ്ടെത്തി. ഇതിനെതിരേ പോലീസ് കർശന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരേ ലൈസൻസിയുടെ കീഴിലുള്ള രണ്ട് ഷാപ്പുകളിൽ വിൽക്കുന്ന കള്ളിൽനിന്നു ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയത്.
കള്ളില് കഫ് സിറപ്പ് ചേർത്തത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴിവയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പോലും സമ്മതിക്കുന്നു. ആരോഗ്യത്തിന് ഹാനികരമാവുന്ന വസ്തുവെന്നാണ് എക്സൈസ് വകുപ്പും വിലയിരുന്നത്. ഇതിന്റെ മുഴുവൻ റിപ്പോർട്ടും എക്സൈസ് കമ്മീഷണർക്ക് നൽകിയതായാണ് വിവരം. കാലാവധി കഴിഞ്ഞ കഫ് സിറപ്പുകളായിരിക്കാം കള്ളിൽ കലർത്തിയിരിക്കുകയെന്നാണ് എക്സൈസിന്റെ നിഗമനം.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കള്ള് ഷാപ്പുകളിൽ വ്യാപകമായി അന്വേഷണം നടത്താനാണ് എക്സൈസിന്റെ നീക്കം. എന്നാൽ ഫലം ലഭിക്കാൻ മാസങ്ങളെടുക്കുമെന്നത് അധികൃതർക്ക് വെല്ലുവിളിയാണ്. ചിറ്റൂർ മേഖലയിൽ തെങ്ങ് ചെത്താതെ വ്യാജകള്ള് നിർമാണം തകൃതിയാണ്.