റോഡ് നിയമങ്ങൾ അനുസരിക്കുന്നതിനൊപ്പം ചില മര്യാദകൾ കൂടി നമ്മൾ പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം പൂനെയിലെ ഒരു ട്രാഫിക് സിഗ്നലിൽ ബിഎംഡബ്ല്യു കാറിൽ വന്ന് ഇറങ്ങിയ ഒരു യുവാവ് മൂത്രമൊഴിച്ച വാർത്ത വൈറലായിരുന്നു.
ഗൗരവ് അഹുജ എന്ന യുവാവ് ആണ് സിഗ്നലിൽ മൂ്തരമൊഴിച്ചത്. ഇയാളുടെ വീഡിയോ വഴിയാത്രക്കാരനായ ഒരു യുവാവ് ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ അത് വൈറലാക്കുകയും ചെയ്തു. അതോടെ താൻ ചെയ്ത പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് യുവാവ് ക്ഷമാപണം നടത്തുകയും വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
“ഇന്നലത്തെ പ്രവർത്തിയിൽ ഞാൻ വളരെ ലജ്ജിക്കുന്നു. പൂനെയിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും ജനങ്ങളോട് ഞാൻ ശരിക്കും ക്ഷമ ചോദിക്കുന്നു. പൊലീസ് വകുപ്പിനോടും (ഏക്നാഥ്) ഷിൻഡെ സാഹിബിനോടും ഞാൻ ക്ഷമ ചോദിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കുകയും എനിക്ക് ഒരു അവസരം നൽകുകയും ചെയ്യുക, ഇത് ഒരിക്കലും ആവർത്തിക്കില്ല.” – എന്നാണ് ഗൗരവ് വീഡിയോയിൽ പറയുന്നത്.
ഇതിനു പിന്നാലെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നിന്ന് പൂനെ പോലീസ് ഗൗരവ് അഹുജയെ കസ്റ്റഡിയിലെടുത്തു. ആ സമയം യുവാവിനൊപ്പം ഉണ്ടായിരുന്ന ഭാഗ്യേഷ് ഓസ്വാൾ എന്നയാളെയും കസ്റ്റഡിയിൽ എടുത്തു. പൊതുശല്യം, അശ്രദ്ധമായ ഡ്രൈവിംഗ്, പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയുടെയും മോട്ടോർ വാഹന നിയമത്തിന്റെയും കീഴിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.