തിരുവനന്തുപുരം: വലിയ കുറയിൽ ട്രാൻസ്ജെൻഡറെ മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ വലിയതുറ പോലീസിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
വലിയതുറയില്‍ ട്രാൻസ്ജെൻഡറെ മുപ്പതോളം വരുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്ന് ട്രാൻസ്ജെൻഡർ കൂട്ടായ്മ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
നാവായിക്കുളം സ്വദേശിയായ ചന്ദന എന്ന ട്രാന്സ്ജെന്ഡറാണ് ആൾക്കൂട്ടം കഴിഞ്ഞ ദിവസം വളഞ്ഞുവച്ച് മർദ്ദിച്ചത്. വലിയതുറയിൽ വച്ച് ചന്ദനയെ സംശയാസ്പദമായ രീതിയിൽ കണ്ടെന്നും സമീപത്തുകൂടെ പോയ കുട്ടിയ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ വിചാരണയും മർദ്ദനവും. മുപ്പതിലേറെ വരുന്ന ആളുകൾ കൂട്ടംചേർന്ന് ഒരു മണിക്കൂറോളം ചന്ദനയെ മര്‍ദിക്കുകയായിരുന്നു. പൊതുവഴിയില്‍ വച്ച് വസ്ത്രങ്ങള്‍ വലിച്ച് കീറി നഗ്നയാക്കുകയും ചെയ്തു.