തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെതിരേ മന്ത്രി വി.ശിവൻകുട്ടി. വീണാ വിജയന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാൻ വീണയ്ക്ക് അറിയാമെന്ന് മന്ത്രി പ്രതികരിച്ചു.
കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. എൽഡിഎഫ് പിണറായിക്ക് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ പണമായതുകൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാൽ നേരിട്ട് ബോധ്യപ്പെടുത്താം.
വികസനത്തിന് കേന്ദ്രത്തിന്റെ പണം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.