ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുന്നതിന്റെ ഭാഗമായി എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ മാസപ്പടി കേസ് വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. രേഖകൾ കിട്ടിയശേഷം ഇഡി കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികളിലേക്ക് നീങ്ങുമെന്നാണു സൂചന. ഇഡി ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരമെന്ന നിലയിൽ ഡൽഹിയിൽനിന്നുള്ള ദേശീയ ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം, മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആർഎല്ലിന്റെ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളിൽ വാദം കേൾക്കുക. ഹര്‍ജിയില്‍ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിംഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നു ഹാജരായേക്കും.
കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിംഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.