മലപ്പുറം: വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. താൻ മുസ്ലിം വിരോധിയല്ല. എസ്എൻഡിപി ബാബറി മസ്ജിദ് തകർത്തപ്പോൾ പ്രതിഷേധിച്ച സംഘടനയാണ്.
മുസ്ലിം ലീഗിന് മതേതരത്വം വാക്കുകളിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മതേതര പാർട്ടി എന്ന് പറയുന്നവർക്ക് എന്തുകൊണ്ട് ഒരു ഹിന്ദു എംഎൽഎ പോലുമില്ല. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ലീഗിലെ സന്പന്നരാണ്. തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.
വർഗീയ വാദിയാക്കാൻ ശ്രമിക്കുന്നു: സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചത് പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ല; വെള്ളാപ്പള്ളി നടേശൻ
