
ആലുവ: ആലവു മജിസ്ട്രേറ്റ് കോടതിയിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയതിനെതുടർന്ന് മണിക്കൂറുകളോളം കോടതി നടപടികൾ തടസപ്പെട്ടു.
വിഷമില്ലാത്ത വിഭാഗത്തിൽപെടുന്നതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയതോടെ ഉച്ചയ്ക്കുശേഷം കോടതിയുടെ പ്രവർത്തനം പുനരാരംഭിച്ചു.
ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിനുള്ളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രാവിലെ എട്ടോടെ കോടതി വൃത്തിയാക്കാനെത്തിയ ജീവനക്കാരി സുജാതയാണ് ആദ്യം പാമ്പിൻ കുഞ്ഞിനെ ചേംബറില്‍ കാണുന്നത്. മജിസ്ട്രേറ്റ് എല്‍സ കാതറിന് ജോര്‍ജിന്റെ ചേംബറിലായിരുന്നു ഇത്.
വലിയ പാമ്പിനെയും കണ്ടതോടെ മറ്റൊരു ജീവനക്കാരനെ വിളിച്ചു വരുത്തി ചെറിയ പാമ്പിനെ പിടികൂടി മാലിന്യ കൂമ്പാരത്തിലിട്ട് കൊന്നു. തള്ള പാമ്പിനായുള്ള അന്വേഷണവും ഉടന്‍ ആരംഭിച്ചു.
മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നിരവധി അലമാരകളും കേസ് ഫയലുകളും സൂക്ഷിച്ചിരിക്കുന്നതിനാല്‍ അവയ്ക്കുള്ളില്‍ കയറി പാമ്പ് രക്ഷപ്പെട്ടെന്നാണ് കരുതുന്നത്.
ഇതിനിടയിൽ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് റേഞ്ച് ഓഫീസര്‍ ജെ.ബി. സാബുവിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മജിസ്ട്രേറ്റിന്റെ ചേംബറിലും ഡയസിലും പുറത്തും ഉള്‍പ്പെടെ ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും പാമ്പിനെ ലഭിച്ചില്ല.’
കോള്‍ബ്രിഡ് ഇനത്തില്‍പ്പെട്ട വെള്ളിവരയന്‍ എന്ന് വിളിക്കുന്ന രണ്ട് വോള്‍ഫ് സ്നേക്ക് ആണിതെന്നും വിഷമില്ലെന്നും വനം വകുപ്പ് അറിയിച്ചതോടെ ഉച്ചയ്ക്ക് കോടതി നടപടികൾ സാധാരണ നിലയിലായി.
റിമാൻഡ് കേസുകളും പ്രത്യേക പ്രധാന്യമുള്ള കേസുകളും മജിസ്ട്രേറ്റ് ചേംബറിനുള്ളിലാണ് രാവിലെ തീര്‍പ്പാക്കിയത്. ചില കേസുകള്‍ അവധിക്കുവച്ചു.